വാള്‍മാര്‍ട്ടിന്റെ "സേവന"ങ്ങള്‍ - എസ് അജോയ്

രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ഗ്രസിച്ച മാന്ദ്യത്തിനു മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കണ്ടെത്തിയ സിദ്ധൗഷധമാണ് റിട്ടെയില്‍ രംഗം വിദേശ ഭീമന്മാര്‍ക്ക് തുറന്നുകൊടുക്കുക എന്നത്. വാള്‍മാര്‍ട്ടും കാരിഫോറും കെ മാര്‍ട്ടും അടക്കമുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും ഉപയോക്താവിന് മികച്ച സേവനവും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. ലക്ഷക്കണക്കിനു വരുന്ന ചെറുകിട കച്ചവടക്കാര്‍ പൂട്ടിപ്പോകില്ലെന്നും സമ്പദ്രംഗം വളര്‍ച്ച നേടുമെന്നും ഇവര്‍ പറയുന്നു.

എന്താണ് സത്യം? ലോകത്ത് പട്ടിണിയും ദാരിദ്ര്യവും വളര്‍ത്തുന്നതില്‍ വാള്‍മാര്‍ട്ട് വഹിച്ച പങ്ക് മുതലാളിത്തത്തിന്റെ വക്താക്കള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. "സോഷ്യല്‍ സയന്‍സ് ക്വാര്‍ട്ടേര്‍ലി" എന്ന പ്രസിദ്ധീകരണത്തില്‍, ഇന്ത്യക്കാരിയായ ഹേമാ സ്വാമിനാഥനും (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകയാണിവര്‍) പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ കാര്‍ഷിക- സാമ്പത്തിക വിഭാഗം പ്രൊഫസര്‍ സ്റ്റീഫന്‍ ഗോറ്റ്സും ചേര്‍ന്നു നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഏകദേശം 20,000 കുടുംബങ്ങളെ പ്രത്യക്ഷമായി വാള്‍മാര്‍ട്ട് ദാരിദ്ര്യരേഖയ്ക്കു താഴേക്കു തള്ളിവിട്ടു എന്നു വ്യക്തമാക്കുന്നു. ഇവരില്‍ വാള്‍മാര്‍ട്ടിലെ ജീവനക്കാരുമുണ്ട്് എന്നതാണ് ഏറെ വിചിത്രം. മിനിമം വേതനംപോലും നല്‍കാത്തതാണ് ഇതിനു കാരണം. ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിലൂടെ ഉണ്ടായ തൊഴിലില്ലായ്മയുടെ കണക്ക് വേറെയാണെന്ന് ഇവര്‍ പറയുന്നു.

ലോകമെമ്പാടുമുള്ള കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണംചെയ്തുള്ള വാള്‍മാര്‍ട്ടിന്റെ വളര്‍ച്ചയ്ക്ക് ഭരണ നേതൃത്വങ്ങള്‍ ഒത്താശചെയ്തു. അമേരിക്കയില്‍ ഏറ്റവും കുറവ് കൂലി നല്‍കുന്ന സംഘടിത വ്യവസായസ്ഥാപനമാണ് വാള്‍മാര്‍ട്ട്. ചെറിയതോതിലെങ്കിലും തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നത് അവര്‍ തടയുന്നു. സ്ത്രീത്തൊഴിലാളികളെ ചൂഷണംചെയ്യുന്നതിലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാതിരിക്കാനും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നു. ചെറിയ കടകള്‍ ഏതാണ്ട് മുഴുവന്‍തന്നെ അമേരിക്കയില്‍ അടച്ചുപൂട്ടി. അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും വാള്‍മാര്‍ട്ട് വന്‍കിട കര്‍ഷകരെമാത്രം വളര്‍ത്തി. ഇതുവഴി ലക്ഷക്കണക്കിനു ചെറുകിട കര്‍ഷകരാണ് വഴിയാധാരമായത്.

അമേരിക്കന്‍ വിപണിയുടെ സിംഹഭാഗവും കൈയടക്കിയ, ലോകത്തെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയാണ് വാള്‍മാര്‍ട്ട്. ഏകദേശം 21 ലക്ഷം കോടി രൂപയാണ് ഇതിന്റെ 2011ലെ വിറ്റുവരവ്. 15 രാജ്യങ്ങളിലായി 8500 ചില്ലറ വില്‍പ്പനശാലകളുള്ള സ്ഥാപനമാണിത്. അമേരിക്കന്‍ പ്രവിശ്യയായ അര്‍ക്കന്‍സാസിലെ ബെന്‍റ്റണ്‍ വില്ലയില്‍ 1962ലാണ് വാള്‍മാര്‍ട്ടിന്റെ ജനം. സാം വാള്‍ട്ടണ്‍ സ്ഥാപിച്ച വാള്‍മാര്‍ട്ട് 1988ല്‍ അവരുടെ ആദ്യ സൂപ്പര്‍സെന്റര്‍ വാഷിങ്ടണില്‍ ആരംഭിച്ചു. തെക്കന്‍ പ്രവിശ്യകളില്‍നിന്ന് പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കും തുടര്‍ന്ന് അമേരിക്കയെങ്ങും വാള്‍മാര്‍ട്ട് തരംഗമായി. 2002ല്‍ ലോകത്തെ ഏറ്റവും വലിയ കോര്‍പറേഷനായി ഇവര്‍ മാറി. വെറും രണ്ടു പതിറ്റാണ്ടുകൊണ്ടാണ് അമേരിക്കന്‍ രാഷ്ടീയത്തെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള വിധം വാള്‍മാര്‍ട്ട് വളര്‍ന്നത്. 1980കളില്‍ അധികാരത്തില്‍ വന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് അമേരിക്കയില്‍ റീട്ടെയില്‍ രംഗത്ത് മുതലാളിമാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതോടെ കുറഞ്ഞ കൂലിക്ക് കൂടുതല്‍ ചൂഷണം എന്ന നയം നടപ്പാക്കാന്‍ അവര്‍ക്കായി. "പുതിയ നയം വഴി കൂലിയിനത്തില്‍ കോടിക്കണക്കിന് ഡോളറാണ് വാള്‍മാര്‍ട്ടിന് ലാഭിക്കാനായത്"- അമേരിക്കയുടെ റീട്ടെയില്‍ സെക്ടറിനെപ്പറ്റി പഠിച്ച നില്‍ ലിച്ചെന്‍സ്റ്റീന്‍ പറയുന്നു.

ഏതെങ്കിലും തൊഴിലാളി യൂണിയനില്‍ എന്നെങ്കിലും അംഗമായവരെ പണിക്കെടുക്കേണ്ടെന്നാണ് മാനേജര്‍മാര്‍ക്ക് വാള്‍മാര്‍ട്ട് നല്‍കിയിരിക്കുന്ന കല്‍പ്പന. ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആസ്ഥാനമായ ബെന്‍റ്റണ്‍വില്ലയില്‍നിന്ന് ആളെത്തും. തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കിയിട്ടേ അവര്‍ തിരിച്ചു പോകൂ. തൊഴില്‍സമരങ്ങളെ ഇല്ലാതാക്കാന്‍ മാനേജര്‍മാര്‍ക്ക് ഇതു സംബന്ധിച്ച കൈപ്പുസ്തകം വിതരണംചെയ്യും. ആഴ്ച തോറും ലേബര്‍ റിലേഷന്‍ ക്ലാസുകള്‍ എന്ന പേരില്‍ യൂണിയന്‍ വിരുദ്ധ ക്ലാസുകളുമുണ്ട്. എന്താണ് ഇതിന്റെ ഫലം? യൂണിയനുകള്‍ സജീവമായ മറ്റ് സ്റ്റേറ്റുകളെ അപേക്ഷിച്ച് 23 ശതമാനം വേതനം കുറവാണ് വാള്‍മാര്‍ട്ടില്‍ എന്നു പഠനങ്ങള്‍ കാട്ടുന്നു. വാള്‍മാര്‍ട്ടിലെ സ്ഥിരം ജീവനക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ വാര്‍ഷിക വരുമാനം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടേതിനൊപ്പമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ അമേരിക്കയില്‍ വാള്‍മാര്‍ട്ട് ജീവനക്കാരിലെ 28 ശതമാനംമാത്രമാണ് ഈ പരിധിയില്‍. അധികമായി ജോലിചെയ്താല്‍ അലവന്‍സ് നല്‍കുന്ന പതിവും വാള്‍മാര്‍ട്ടിനില്ല. അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട വ്യവസായസ്ഥാപനങ്ങള്‍വരെ വാള്‍മാര്‍ട്ടിന്റെ വരുതിക്ക് തുള്ളി സ്വന്തം രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. അമേരിക്കയിലെ എറ്റവും വലിയ ഇലക്ട്രിക് ഉല്‍പ്പന്ന നിര്‍മാതാക്കളില്‍ ഒന്നാണ് ജിഇ എന്ന ജനറല്‍ ഇലക്ട്രിക് കമ്പനി. വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നായ ഇവര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനകം അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ലിവൈസ് എന്ന ലെവി സ്ട്രൗസ് കുത്തക ജീന്‍സ് ഉല്‍പ്പാദകര്‍ അമേരിക്കയിലെ തങ്ങളുടെ നാല് ഫാക്ടറികള്‍ അടച്ചുപൂട്ടി ഉല്‍പ്പാദനം ഏഷ്യയിലേക്കും ലാറ്റിനമേരിക്കയിലേക്കും മാറ്റി. ഇതിനെത്തുടര്‍ന്ന് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ ഇല്ലാതായി. ഇവരും വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരാണ്. ന്യൂ വെല്‍ റബര്‍ മെയ്ഡ്. ഡയല്‍ സോപ്പ്സ്..... അങ്ങനെ നീളുന്നു ഇങ്ങനെ വ്യവസായം അമേരിക്കയില്‍ നിന്നു മാറ്റിയ കമ്പനികളുടെ എണ്ണം.

എന്താണിതിനു കാരണം? ഇത്തരം കമ്പനികളുടെ ഏറ്റവും വലിയ ഉപയോക്താവാണ് വാള്‍മാര്‍ട്ട്. ഇടയ്ക്കിടെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനികളോട് വാള്‍മാര്‍ട്ട് ആവശ്യപ്പെടും. ഇതേത്തുടര്‍ന്ന് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവും. തുടര്‍ന്ന് കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് ഇവര്‍ ചേക്കേറും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇതേ തന്ത്രമാണ് വാള്‍മാര്‍ട്ടിന്. ഭാവിയില്‍ ഇന്ത്യയിലും ഇതേ തന്ത്രമാവും ഇവര്‍ സ്വീകരിക്കുക. ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മറ്റേതെങ്കിലും രാജ്യത്തുനിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലഭിച്ചാല്‍ അവര്‍ അതു വാങ്ങും. പ്രാദേശിക വിപണി നഷ്ടപ്പെട്ട കര്‍ഷകനെ കുത്തകകള്‍കൂടി കൈയൊഴിഞ്ഞാലുള്ള ദുരന്തം ആലോചിക്കാവുന്നതേയുള്ളൂ. എന്നാല്‍, ഇവരെ ചെറുക്കാമെന്നു കരുതിയാലോ? 2000ല്‍ മാസ്റ്റര്‍ലോക്ക് എന്ന അമേരിക്കന്‍ കമ്പനി ഇത്തരത്തിലൊരു ചെറുത്തുനില്‍പ്പിനു ശ്രമിച്ചു. പെട്ടെന്നുതന്നെ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വാള്‍മാര്‍ട്ട് എടുക്കാതായി. കമ്പനി നഷ്ടത്തിലായി. നിരവധി പേര്‍ക്ക് തൊഴിലും നഷ്ടമായി. ഏകാധിപതികള്‍ ഭരിക്കുന്ന ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാള്‍മാര്‍ട്ട് തൊഴിലടിമ ലേബര്‍ ക്യാമ്പുകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2004ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലിന്‍ഡന്‍ ലാ റൂഷ് വാള്‍മാര്‍ട്ടിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വാള്‍മാര്‍ട്ടിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. "അമേരിക്കയില്‍ തൊഴിലില്ലായ്മയുണ്ടാക്കുന്നത് വാള്‍മാര്‍ട്ടാണ്. അവര്‍ പ്രതിനിധാനംചെയ്യുന്നത് ആഗോളവല്‍ക്കരണത്തെയാണ്. അമേരിക്കയില്‍ പട്ടിണിയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്നു. വാള്‍മാര്‍ട്ടിനെ രാജ്യത്തുനിന്ന് തുടച്ചുമാറ്റണം." അദ്ദേഹം പറഞ്ഞു. ചെറുകിട- ഇടത്തരം കച്ചവടക്കാരെ ആഗോളകുത്തകകളുടെ വരവ് ബാധിക്കില്ലെന്നു വാദിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: "അമേരിക്കയിലെ പ്രധാന തെരുവുകള്‍ വിജനമായി. ഇവിടെയൊന്നും കച്ചവടക്കാരോ ഉപയോക്താക്കളോ ഇല്ല."- ബില്‍ ക്ലിന്റന്റെ കാലത്ത് തൊഴില്‍സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ലീച്ച് പറയുന്നു.

റീട്ടെയില്‍ രംഗത്തെ കുത്തകകളുടെ കടന്നുവരവ് ചെറുകിടക്കാരെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ നിയമിച്ച പാനല്‍ കണ്ടെത്തിയത് രാജ്യത്തെ 94 ശതമാനം ചെറുകിടക്കാരും ഇല്ലാതായി എന്നാണ്. ഇതിലും ഭീകരമാണ് കാര്‍ഷികരംഗത്തെ സ്ഥിതി. സര്‍ക്കാരിന്റെ വന്‍ സബ്സിഡി പറ്റുന്ന വിരലിലെണ്ണാവുന്ന വന്‍കിട കര്‍ഷകരും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വില കുറച്ചു വാങ്ങുന്ന ഏതാനും റീട്ടെയില്‍ ഭീമന്മാരും എന്നതാണ് അമേരിക്കയിലെ നില. ഇടത്തരം ചെറുകിട കര്‍ഷകന്‍ വാള്‍മാര്‍ട്ടിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഇല്ലാതായി. അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്റെ കണക്കു പ്രകാരം പച്ചക്കറിയുടെ വില്‍പ്പനവിലയില്‍ 24 ശതമാനവും പഴവര്‍ഗങ്ങളുടെ വിലയില്‍ 30 ശതമാനത്തിന്റെയും വര്‍ധന 2000-2009 കാലത്ത് ഉണ്ടായി. ഇക്കാലത്ത് ഭക്ഷ്യ ചെലവുകളില്‍ 370 ദശലക്ഷം ഡോളറിന്റെ വര്‍ധന ഉണ്ടായപ്പോള്‍ കര്‍ഷകനു കിട്ടിയത്് 85 ദശലക്ഷം ഡോളറിന്റെ വര്‍ധനമാത്രം. ബാക്കി വരുന്ന ഭീമന്‍ തുകപോയത് എങ്ങോട്ടെന്നു വ്യക്തം.

ഇത്തരം നഗ്നമായ ചൂഷണത്തെ ചെറുക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനുപോലും കഴിയുന്നില്ല. ഇന്ത്യപോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ ഇത്തരം കുത്തകകളുടെ തന്ത്രം വ്യക്തമാണെന്ന് അഞ്ചുവര്‍ഷം മുമ്പ് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം പറയുന്നു. "തുടക്കത്തില്‍ കര്‍ഷകര്‍ക്കു നല്ല വില നല്‍കുന്ന ഇവര്‍ ഉല്‍പ്പന്നവില ക്രമാനുഗതമായി കുറച്ചുകൊണ്ടിരിക്കും. പ്രാദേശിക വിപണി ഉപേക്ഷിച്ച് കുത്തകകള്‍ക്കൊപ്പം ചേര്‍ന്ന കര്‍ഷകന് കുത്തകകള്‍ പറയുന്ന വിലയ്ക്ക് ഉല്‍പ്പന്നം നല്‍കേണ്ടി വരും. നഷ്ടം സഹിക്കാതാവുമ്പോള്‍ കൃഷിപ്പാടം കര്‍ഷകര്‍ കുത്തകകള്‍ പറയുന്നവര്‍ക്ക് പാട്ടത്തിനു നല്‍കും. ഇങ്ങനെ കാര്‍ഷികരംഗത്ത് കുത്തകകള്‍ ആധിപത്യം സ്ഥാപിക്കും. ഇതൊക്കെയാണ് റിട്ടെയില്‍ ഭീമന്മാര്‍ സ്വന്തം രാജ്യങ്ങള്‍ക്ക് നല്‍കുന്ന "സേവനങ്ങള്‍".
Deshabhimani - 03-Oct-2012

ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും - വി ബി ചെറിയാന്‍

എല്ലാ കിരണങ്ങളുടെയും പ്രഭവം ആസ്ട്രോണമിക്കലും കോസ്മോളജിക്കലുമാണ്. എല്ലാത്തിന്റെയും പ്രഭാവലയവും അതുതന്നെ. പ്രപഞ്ചം സ്ഥലത്തിലപാരവും കാലത്തില്‍ നിത്യവുമാണ്. പ്രപഞ്ചം ചലനാത്മകമാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ട് ചലിക്കുന്നു. സൂര്യകിരണങ്ങള്‍ സൗരയൂഥ ഗ്രഹോപഗ്രഹങ്ങളിലെല്ലാം പതിക്കുന്നു. നേര്‍ പ്രതിഫലനങ്ങളായും ഗ്രഹോപഗ്രഹങ്ങള്‍ക്കുള്ളിലൂടെ അപഭ്രംശിച്ച് ചരിഞ്ഞും അനന്തക്ഷീരപഥങ്ങളില്‍നിന്നുള്ള പ്രഭാകിരണങ്ങള്‍ ലഭ്യം. ഭീമനക്ഷത്രങ്ങള്‍മുതല്‍ എളിയ ഗ്രഹങ്ങള്‍വരെയുള്ളതില്‍നിന്നെല്ലാം റേഡിയേഷനുണ്ട്. ഇതും ഭൂമിയിലെ റേഡിയോ ആക്ടീവതയുള്ള (അതിപ്രസരണമുള്ള) വികിരണങ്ങളും കൂടിച്ചേര്‍ന്ന് പ്രകൃതിയൊരുക്കുന്ന വികിരണവലയമാണ് മനുഷ്യവാസ പശ്ചാത്തലം. ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ ഇതില്‍നിന്ന് ഉത്ഭൂതം.

ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും പാലനം ആകാശം, വായു, സൂര്യന്‍, ജലം, മണ്ണ് എന്നീ പഞ്ചഭൂതങ്ങളില്‍നിന്ന് ഉത്ഭൂതമാകുന്ന വിവിധ രൂപങ്ങളിലുള്ള ഊര്‍ജം സ്വീകരിച്ചാണ്. സസ്യജന്തുജീവജാലങ്ങള്‍ എല്ലാം പഞ്ചഭൂതാത്മകമാണ്. റേഡിയേഷന്‍ തീരെയില്ലെങ്കില്‍ സങ്കല്‍പ്പിക്കാനാകാത്ത നാശമായിരിക്കും ഫലം. എന്നാല്‍, റേഡിയേഷന്റെ ആരോഗ്യപരിണാമസീമ ഉല്ലംഘിച്ചാല്‍ അതും നാശകരംതന്നെ. അയണൈസിങ് റേഡിയേഷന്‍ സ്വഭാവമുള്ള (റേഡിയോ ആക്ടീവതയുള്ള) പരമാണുക്കള്‍ യുറേനിയത്തിനു മാത്രമല്ല വേറെ പല രാസമൂലകങ്ങള്‍ക്കുമുണ്ട്. കാര്‍ബണ്‍, പൊട്ടാസ്യം തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയുണ്ട്. റേഡിയേഷന്റെ തോത് നിര്‍ണയിക്കുന്നതിന് അംഗീകൃത ഇന്റര്‍നാഷണല്‍ സിസ്റ്റമുണ്ട് (ടi). പരിസരങ്ങളിലെ വികിരണത്തിന്റെ ആഗിരണസാധ്യത പലപ്പോഴും പലരിലും ഉളവാക്കുന്നത് സ്റ്റൊക്കാസ്റ്റിക് ഇഫക്ടാണ്. ചാന്‍സ് ഇഫക്ടാണ്. വികിരണം ഓരോരുത്തരിലും സൃഷ്ടിക്കുന്ന ആഘാതം വസ്തുനിഷ്ഠ ഘടകത്തോടൊപ്പം ആത്മനിഷ്ഠ ഘടകത്തെക്കൂടി ആശ്രയിച്ചിരിക്കും. ആഘാതസംബന്ധിയായി അനാവശ്യ ഭയം ഒരുവന്റെ മനസ്സിലുണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടുതല്‍ വലുതായിരിക്കും. ജനമനസ്സുകളില്‍ ഇപ്രകാരം ഭയാശങ്കയും പരിഭ്രാന്തിയും എത്തിക്കുന്ന കുബുദ്ധികള്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്.

ഭയാശങ്കള്‍ക്ക് വിധേയരായവരെ അതില്‍നിന്ന് രക്ഷിക്കാനുള്ള, ബോധ്യപ്പെടുത്തല്‍ നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇന്തോ- യുഎസ് ആണവകരാറിനെ എതിര്‍ക്കുന്നവര്‍ കൂടംകുളം ആണവനിലയത്തെ അനുകൂലിക്കുന്നതില്‍ യുക്തിയില്ലെന്ന വാദം ചിലര്‍ ഉന്നയിച്ചുകണ്ടു. യാഥാര്‍ഥ്യം നേരെമറിച്ചാണ്. അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ത്തവര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യ ആണവ നിര്‍വ്യാപനകരാറില്‍ (എന്‍പിടി) ഒപ്പിട്ട രാജ്യമല്ല. എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ സാമഗ്രികളുടെ വ്യാപാരം നടത്തരുതെന്നാണ് അതിന്റെ നിബന്ധന. അതില്‍ സ്വയം അയവുവരുത്താന്‍ മാത്രമല്ല മറ്റ് ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് (എന്‍എസ്ജി) രാജ്യങ്ങളെക്കൊണ്ടുകൂടി അയവുവരുത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഇന്തോ- യുഎസ് ആണവകരാര്‍ മുഖാന്തരം അമേരിക്കചെയ്തത്. ഒരു വന്‍ശക്തിയായി അംഗീകരിച്ച് ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ സന്നദ്ധതയ്ക്ക് തെളിവായി ഇതിനെ ഇന്ത്യന്‍ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ ഊര്‍ജശേഷിയിലും സാങ്കേതികവിദ്യയിലും മുന്‍നിര പദവി നേടുന്നതില്‍നിന്ന് ഇന്ത്യയെ തടയുക എന്നതായിരുന്നു ആണവകരാറിനു പിന്നിലെ അമേരിക്കയുടെ ഗൂഢോദ്ദേശ്യം.

1973ലെ ആണവ വിസ്ഫോടന പരീക്ഷണത്തെത്തുടര്‍ന്ന് വിലക്കിയ യുറേനിയം ലഭ്യതയും ആണവ സാങ്കേതികവിദ്യയും വിലക്കെല്ലാം നീക്കി യാഥാര്‍ഥ്യമാക്കാന്‍ പുതിയ പ്രലോഭന വാഗ്ദാനങ്ങളുമായി അമേരിക്ക സിവില്‍ ന്യൂക്ലിയര്‍ കരാറിലൂടെ ഒരുമ്പെടുന്നതിന്റെ പിന്നിലെ സാമ്രാജ്യത്വതാല്‍പ്പര്യം മനസ്സിലാക്കാന്‍ ആഗോള വര്‍ഗസമരത്തിന്റെ മൗലികപ്രമാണങ്ങള്‍ വിസ്മരിക്കാത്തവര്‍ക്കേ കഴിയൂ. വികസ്വരരാജ്യമായ ഇന്ത്യ സ്വാശ്രയത്വത്തില്‍ ഊന്നി സ്വയംപര്യാപ്തതയിലേക്ക് എത്തുന്നത് സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.

അമേരിക്കന്‍ സഹായത്തോടെ നിര്‍മിച്ച താരാപ്പുര്‍ ആണവനിലയത്തിനുള്‍പ്പെടെയുള്ള ഇന്ധനക്കരാറില്‍നിന്ന് അവര്‍ പുറകോട്ടുപോയി. മറ്റ് സഖ്യരാജ്യങ്ങളെക്കൊണ്ടുകൂടി അമേരിക്ക മുന്‍കൈയെടുത്ത് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സ്വന്തം നിലയ്ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. അത് ഉര്‍വശീശാപം ഉപകാരം എന്ന നിലയ്ക്ക് ഭവിച്ചു. അങ്ങനെ ഇന്ത്യതന്നെ വികസിപ്പിച്ചതാണ് ഇന്ന് മുഖ്യമായി ഉപയോഗിക്കുന്ന പ്രഷറൈസ്ഡ് ഹെവിവാട്ടര്‍ റിയാക്ടര്‍ (പിഎച്ച്ഡബ്ല്യുആര്‍) സാങ്കേതികവിദ്യയും അതിന്റെ യന്ത്രങ്ങളും. തുടര്‍ന്ന് ഇന്ത്യ നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍. മറ്റ് രാജ്യങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലാത്ത കാര്യമാണിത്. പരീക്ഷണാര്‍ഥം 15 മെഗാവാട്ടിന്റെ ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) നമ്മള്‍ കല്‍പ്പാക്കത്തെ പരീക്ഷണശാലയില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. 500 മെഗാവാട്ടിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ (എഫ്ബിടിആര്‍) ഇപ്പോള്‍ കല്‍പ്പാക്കത്തുതന്നെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. അത് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരള, തമിഴ്നാട് തീരങ്ങളില്‍ സുലഭമായി (400 വര്‍ഷത്തെ നിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്) ലഭിക്കുന്ന ലോഹമണലില്‍നിന്ന് തോറിയം ലഭ്യമാക്കിയാല്‍ ഇന്ത്യ ഊര്‍ജകാര്യത്തില്‍ ലോകോത്തര പദവി നേടിയെടുക്കാന്‍ ഇടയാകുമെന്നത് പലരുടെയും വിശേഷിച്ച് സാമ്രാജ്യത്വശക്തികളുടെ ഉറക്കംകെടുത്തിയേക്കാം.

പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അണുപ്രസരണ സ്വഭാവമുള്ള മാലിന്യങ്ങളെ ഇന്ധനമായിത്തന്നെ പുനരുപയോഗം ചെയ്യുന്നതിന്റെ സാങ്കേതികവിദ്യ പരിപൂര്‍ണതയിലെത്തിക്കാന്‍ ചുരുക്കം വര്‍ഷങ്ങളിലെ ഗവേഷണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് ബന്ധപ്പെട്ട ഇന്ത്യന്‍ ആണവശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നു. എണ്ണ ഉല്‍പ്പാദകരാജ്യങ്ങള്‍ക്ക് തുറന്നുകിട്ടിയതുപോലുള്ള അഭിവൃദ്ധിയുടെ അവസരമായിരിക്കും അതിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്.

1980നു മുമ്പുവരെ നമ്മുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചിരുന്നു. രാജീവ്ഗാന്ധി ഭരണകാലത്ത് ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ ആ പാതയില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചതിന്റെ ദുരന്തഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ ജീവിതം തീക്ഷ്ണാനുഭവങ്ങളില്‍പ്പെട്ട് പിടയുന്നത് കാണാമല്ലോ. അമേരിക്കയുടെ ഈ ഗൂഢലക്ഷ്യം മനസ്സിലാക്കിയാണ് രാജ്യസ്നേഹികള്‍ ആണവകരാറിനെ എതിര്‍ത്തത്. അത് ആണവോര്‍ജം വേണ്ടെന്നുള്ളതുകൊണ്ടായിരുന്നില്ല; അമേരിക്കന്‍ നേതൃത്വത്തില്‍ ലോകമേധാവിത്വം നേടാനുള്ള സാമ്രാജ്യത്വനീക്കങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനാണ്. സ്വന്തം ശേഷിയില്‍ സുലഭമായി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടും അമേരിക്കയുടെ ആശ്രിതരാജ്യമായി ഇന്ത്യ മാറരുതെന്നുള്ള നിര്‍ബന്ധംകൊണ്ടുമായിരുന്നു.

ഇപ്പോള്‍ കൂടംകുളം വിരുദ്ധസമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ഇന്ത്യ ആണവോര്‍ജം വേണ്ടെന്നുവച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കൂടംകുളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആണവപരിപാടികളും നിര്‍ത്തിവക്കേണ്ടിവരും. നമ്മുടെ തനതായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ പദ്ധതിയും ഉപേക്ഷിക്കേണ്ടിവരും. ഇതുതന്നെയാണ് ആണവകരാര്‍വഴി നേടിയെടുക്കാന്‍ അമേരിക്ക ആഗ്രഹിച്ചത്. ഊര്‍ജരംഗത്ത് ഒരു മുന്‍നിര രാജ്യമായി ഉയരാനുള്ള ഇന്ത്യയുടെ സാധ്യതയെ തകര്‍ക്കണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വതാല്‍പ്പര്യം പ്രാവര്‍ത്തികമാക്കാനാണ് അറിഞ്ഞോ അറിയാതെയോ ആണവോര്‍ജവിരുദ്ധ പ്രക്ഷോഭകരും ശ്രമിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ നയിക്കുന്നവര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ ഈ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രസക്തമാണ്.

എല്ലാത്തരം വൈദ്യുതോല്‍പ്പാദനത്തെയും എതിര്‍ത്താല്‍ നമ്മുടെ വൈദ്യുതി ആവശ്യം എങ്ങനെ നിറവേറ്റപ്പെടുമെന്ന ചോദ്യത്തിന് ഇവരെല്ലാം ഒരേ ഉത്തരമാണ് പറയുന്നതെന്നത് ശ്രദ്ധാര്‍ഹമാണ്. സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ബദല്‍. ലോകത്ത് ഒരു രാജ്യവും ഈ ഊര്‍ജസ്രോതസ്സുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടാണ് അവയെ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ എന്ന് വിളിക്കുന്നത്. ഇന്നത്തെ സാങ്കേതികവിദ്യാ നിലവാരത്തില്‍ വന്‍തോതില്‍ ചെലവുകുറച്ച് തുടര്‍ച്ചയായി ഈ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകില്ല. എങ്കിലും ഇവയും കഴിയുന്നത്ര ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് സബ്സിഡി നല്‍കേണ്ടിവരുന്നതും നഷ്ടമല്ല. കാരണം ഇവ ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പടിപടിയായി അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഭാവിയില്‍ ലാഭകരമായ ഉല്‍പ്പാദനത്തിലേക്ക് എത്തിക്കാനാവൂ.

ഈ ലേഖനം ആണവോര്‍ജത്തിനുവേണ്ടിയുള്ള വക്കാലത്തല്ല. കാരണം ആണവോര്‍ജത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഇന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചുള്ള താപനിലയങ്ങളില്‍നിന്നാണ്. 20 ശതമാനത്തോളം ജലവൈദ്യുത പദ്ധതികളില്‍നിന്നുമാണ്. മൂന്നു ശതമാനംമാത്രമാണ് ആണവനിലയങ്ങളില്‍നിന്നുള്ളത്. അത് 2030 ആകുമ്പോഴേക്കും ഏഴ് ശതമാനമായി (20000 മെഗാവാട്ട്) ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ട് ആഗോളതാപനത്തിന്റെ പേരില്‍ താപനിലയത്തിന്മേലുള്ള ആശ്രിതത്വം ഉടനെ കുറയ്ക്കണമെന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അതിനെ അനുകൂലിക്കാനാകില്ല.

വരുന്ന ഒന്നിലധികം ദശാബ്ദക്കാലത്തേക്കെങ്കിലും താപവൈദ്യുതോല്‍പ്പാദനത്തിനുതന്നെ ഇന്ത്യക്ക് ഊന്നല്‍ നല്‍കേണ്ടിവരും. ജലവൈദ്യുതപദ്ധതിക്ക് രണ്ടാം പരിഗണന നല്‍കണം. കാരണം, അതിന്റെ സാധ്യതയുടെ 70 ശതമാനമെങ്കിലും നാമിപ്പോഴും ഉപയോഗപ്പെടുത്താതെ നഷ്ടപ്പെടുത്തുകയാണ്. കേരളംപോലെ കല്‍ക്കരി, എണ്ണ നിക്ഷേപങ്ങള്‍ ഇല്ലാത്തതും നദികള്‍ നിരവധി ഉള്ളതുമായ സംസ്ഥാനങ്ങളില്‍ ജലവൈദ്യുതിക്ക് ഒന്നാമത്തെ പരിഗണന നല്‍കേണ്ടിവരും. ഇതോടൊപ്പം ആണവവൈദ്യുതി ഉല്‍പ്പാദനവും മെച്ചപ്പെടുത്തണം. അതായത്, ജലവൈദ്യുതിക്കും താപവൈദ്യുതിക്കും വേണ്ടത്ര മുന്‍ഗണന നല്‍കിയും ആണവവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുമാണ് ഇന്ത്യയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്നത്. പവനോര്‍ജത്തിന് (Wind Energy) ഇന്ത്യയില്‍ ഏഴ് ശതമാനം സ്ഥാപിതശേഷി ഉണ്ടെങ്കിലും അതില്‍നിന്ന് പൊതു ഗ്രിഡിലേക്ക് ലഭിക്കുന്നത് 1.6 ശതമാനം മാത്രമാണ്. സൗരോര്‍ജം പല സ്ഥാപനങ്ങളും വീടുകളും ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും പൊതു ഗ്രിഡിലേക്ക് നല്‍കപ്പെടുന്നില്ല. ഈ പരിമിതികള്‍ മറികടക്കാനും പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കാനും തുടര്‍ പരിശ്രമങ്ങള്‍ വേണം.

ആണവവൈദ്യുതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന പല വാദങ്ങളും തികച്ചും പരിഹാസ്യമാണ്. അവരുടെ ഏതാനും വിമര്‍ശനങ്ങളും അതു സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും താഴെ കൊടുക്കുന്നു.

വിമര്‍ശം: ലോകത്തുള്ള 205 രാജ്യങ്ങളില്‍ 31 രാജ്യം മാത്രമാണ് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക- സാമ്പത്തിക ശേഷിയില്ല. വികസിതരാജ്യങ്ങളാണ് പ്രധാനമായും ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

വിമര്‍ശം: ലോക യുറേനിയം നിക്ഷേപത്തിലെ 23 ശതമാനവും ഉള്ള ഓസ്ട്രേലിയയില്‍ ആണവനിലയങ്ങള്‍ ഇല്ല.

യാഥാര്‍ഥ്യം: അവര്‍ക്ക് വിലകുറച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കല്‍ക്കരി, പ്രകൃതിവാതക നിക്ഷേപങ്ങള്‍ സുലഭമായുണ്ട്. കല്‍ക്കരി വന്‍തോതില്‍ കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ.

വിമര്‍ശം: ലോക വൈദ്യുതി ആവശ്യത്തിന്റെ ഏഴ് ശതമാനം മാത്രമാണ് ആണവോര്‍ജംവഴി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: വികസിതരാജ്യങ്ങള്‍ എടുത്താല്‍ 25-30 ശതമാനം ആണവവൈദ്യുതിയാണ്. ഫ്രാന്‍സില്‍ 80 ശതമാനം വൈദ്യുതിയും ആണവനിലയങ്ങളില്‍നിന്നാണ്. ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാത്ത രാജ്യങ്ങളെ ചേര്‍ത്ത് ശരാശരി എടുക്കുന്നതില്‍ അര്‍ഥമില്ല.

വിമര്‍ശം: ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദനമാര്‍ഗമാണ് ആണവനിലയങ്ങളെന്ന വാദം ശരിയല്ല.

യാഥാര്‍ഥ്യം: അങ്ങനെ ഒരു വാദം ഇല്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് സൗരവൈദ്യുതിയേക്കാളും കാറ്റില്‍നിന്നുള്ള വൈദ്യുതിയേക്കാളും ചെലവു കുറഞ്ഞതാണ് ആണവവൈദ്യുതി. ചെലവ് കൂടിയതുകൊണ്ട് ആണവവൈദ്യുതിയോ സൗരവൈദ്യുതിയോ കാറ്റില്‍നിന്നുമുള്ള വൈദ്യുതിയോ വേണ്ടെന്നുവച്ചാല്‍ അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കഴിയില്ല.

വിമര്‍ശം :ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം രക്താര്‍ബുദം, തൈറോയ്ഡ്, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്നാണ് പ്രചരിക്കുന്ന മറ്റൊരു വിമര്‍ശം.
ആരുടേതാണെന്ന് വ്യക്തമാക്കാതെയുള്ള "പഠനറിപ്പോര്‍ട്ടു"കളുടെ പേരില്‍ ഇത്തരം അബദ്ധധാരണകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. പാരീസ് നഗരത്തിനുള്ളില്‍ത്തന്നെ ആണവനിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ ബയോട് 2011 മാര്‍ച്ച് 21ന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "ഫുക്കുഷിമ ദുരന്തത്തിനുശേഷം ഞാന്‍ ആണവനിഷ്പക്ഷനല്ലാതായി. ഞാനിപ്പോള്‍ ആണവ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു". ഇത്രയും പഴക്കമുള്ളതും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമായ പ്ലാന്റ് തകര്‍ന്നിട്ടും ഒരാള്‍ക്കും മാരകമായ റേഡിയേഷന്‍ ഏറ്റില്ല എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.

റാന്‍ടല്‍ മണ്‍റോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താരതമ്യപഠനം  പറയുന്നത് ന്യൂക്ലിയര്‍പ്ലാന്റിന് 50 മൈല്‍ ദൂരത്തിനുള്ളില്‍ ജീവിച്ചാല്‍ ഏല്‍ക്കുന്ന വാര്‍ഷിക റേഡിയേഷന്‍ ഒരു ചിങ്ങന്‍പഴം തിന്നുമ്പോഴുള്ളതു  മാത്രമാണെന്നാണ്. ഫുക്കുഷിമ ദുരന്തത്തിനുശേഷം ടോക്യോ നിവാസികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ശരീരത്തിലെ സ്വാഭാവികമായുള്ള വികിരണശേഷിയുള്ള പൊട്ടാസിയത്തില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുന്ന റേഡിയേഷന്റെ പത്തിലൊന്ന് (ഏതാണ്ട് 40 സീവേര്‍ട്സ്) മാത്രമാണ്. ത്രീമൈല്‍ ഐലന്റ് അപകടത്തെത്തുടര്‍ന്നുണ്ടായ പരമാവധി വികിരണം സാധാരണ ചുറ്റുപാടുകളില്‍ ലഭിക്കുന്ന റേഡിയേഷന്റെ (അതിന്റെ 85 ശതമാനം പ്രകൃതി സ്രോതസ്സുകളില്‍നിന്നും ബാക്കി മെഡിക്കല്‍ സ്കാനുകളില്‍നിന്നും) നാലിലൊന്നുമാത്രമാണ്. ഈ കണക്കുകള്‍ നല്‍കുന്നത് അപകടം ഉണ്ടായാലുള്ള ഗൗരവം കുറയ്ക്കാനല്ലെന്നും ഒരു കാഴ്ചപ്പാട് നല്‍കാന്‍ മാത്രമാണെന്നും മോണ്‍ ബയോട് എഴുതുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് മാരകരോഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, ഡയബറ്റിക്സ് എന്നിവയാണ്. വിമര്‍ശകര്‍ പറയുമ്പോലെ ആണവനിലയങ്ങള്‍ അപൂര്‍വമായിരിക്കെ ഈ രോഗങ്ങള്‍ ഉണ്ടാകുന്നത് ആണവനിലയങ്ങള്‍ കാരണമല്ലെന്നുള്ളത് വ്യക്തമാണല്ലോ. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍, എക്സ്-റേ ഇവയെല്ലാം കൂടുതലായെടുക്കുന്നത് ശരീരം ഏറ്റുവാങ്ങുന്ന റേഡിയേഷന്റെ അളവ് വര്‍ധിക്കാനിടയാക്കും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഐസോടോപ്പുകളുടെ ആധിക്യവും അനുവദനീയമായതിലധികം വികിരണത്തിന് ഇടയാക്കും. ഇതെല്ലാംമൂലമാണ് ക്യാന്‍സര്‍ ഒന്നാമത്തെ മാരകരോഗമായി മാറിയത്. സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നത്.

വിമര്‍ശം: 140 ഡിഗ്രി ചൂടിലാണ് ആണവനിലയത്തില്‍നിന്ന് ആണവ മാലിന്യമുള്ള ജലം കടലിലേക്ക് ഒഴുക്കുന്നത്. സമീപപ്രദേശത്തുള്ള കടലിന്റെ താപനില ഏതാണ്ട് 13 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും.

യാഥാര്‍ഥ്യം: വെള്ളത്തിന് 140 ഡിഗ്രി ചൂട് എന്നുപറയുന്നത് അസംബന്ധം. ആണവ റിയാക്ടറിന്റെ കേന്ദ്രത്തെ തണുപ്പിക്കുന്ന വെള്ളത്തില്‍ മാത്രമേ ആണവമാലിന്യം കലരൂ. അത് പുറത്തേക്ക് വിടുന്നില്ല. കടലില്‍നിന്നുള്ള വെള്ളം റിയാക്ടറിന്റെ പുറമെ തണുപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതില്‍ ആണവമാലിന്യം കലരില്ല. ആ വെള്ളത്തിനാകട്ടെ, കടലിലേക്കൊഴുകിയെത്തുമ്പോള്‍ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ അധികം ചൂട് ഉണ്ടാകില്ല. കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. ഉഷ്ണജല പ്രവാഹങ്ങളുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഇത്തരം ഭീതികള്‍ പ്രചരിപ്പിക്കുന്നത്.

വിമര്‍ശം: 1000 മെഗാവാട്ട് ശേഷിയുള്ള ഒരു ആണവനിലയം ഒരു വര്‍ഷം കുറഞ്ഞത് 30 ടണ്‍ ആണവമാലിന്യം പുറന്തള്ളും. ക്യാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഇതിനെയാണ് കടലിലേക്ക് തള്ളുന്നത്.

യാഥാര്‍ഥ്യം: ആണവമാലിന്യം വലിയ സിമന്റ് അറകളില്‍ നിരവധി മീറ്റര്‍ ആഴമുള്ള കുഴിയിലാണ് നിക്ഷേപിക്കുന്നതെന്നും അത് ചെലവേറിയ ഏര്‍പ്പാടാണെന്നും ആണവനിലയത്തിന്റെ ചെലവ് കണക്കുകൂട്ടുമ്പോള്‍ അതുകൂടി കൂട്ടണമെന്നും ഇവര്‍തന്നെ എഴുതുന്നു. കടലില്‍ തള്ളുന്നു എന്നതിന് അടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ക്കുതന്നെ അറിയാം.

വിമര്‍ശം: ആണവവികിരണം തണുപ്പിക്കാന്‍ ഉപയോഗിച്ച 12,000 ടണ്‍ വെള്ളം ഫുക്കുഷിമ നിലയത്തിന്റെ ബേസ്മെന്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ആറ് ശതമാനം പ്ലൂട്ടോണിയം അടങ്ങിയ മോക്സ് എന്ന ആണവവസ്തുവാണ്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് ഈ കെട്ടിക്കിടക്കുന്ന ജലം.
യാഥാര്‍ഥ്യം: ഫുക്കുഷിമയില്‍ സുനാമിയും ഭൂകമ്പവും (റിച്ചര്‍ സ്കെയിലില്‍ 10.5) മൂലം സപ്ലൈ നിലയ്ക്കുകയും തന്മൂലം തണുപ്പിക്കല്‍ സംവിധാനം തകരാറിലാവുകയും ചെയ്തതാണ് ചൂടുകൂടി റിയാക്ടര്‍ കേന്ദ്രം കത്തിനശിക്കാന്‍ ഇടയായത്. എന്നാല്‍, വൈദ്യുതിയില്ലാതെ സ്വാഭാവികമായ വായുപ്രവാഹം വഴി തണുപ്പിക്കല്‍ ഉറപ്പാക്കുന്ന സംവിധാനമാണ് കൂടംകുളത്തെ റിയാക്ടറിനുള്ളത്.

വിമര്‍ശം: 2012 മെയ് 12ന് ജപ്പാന്‍ തങ്ങളുടെ 54 ആണവനിലയവും ജര്‍മനി 17 നിലയവും അടച്ചുപൂട്ടി.

യാഥാര്‍ഥ്യം: ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും എട്ടെണ്ണം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫുക്കുഷിമ അടക്കമുള്ള ബാക്കി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ജപ്പാന്‍ നടത്തുന്നത്.ജര്‍മനി 2030ല്‍ അടച്ചുപൂട്ടും എന്നാണ് പറഞ്ഞത്. അതുവരെ പ്രവര്‍ത്തിക്കും എന്നുകൂടിയാണ് അതിനര്‍ഥം.

വിമര്‍ശം: ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വള്‍നറബിലിറ്റി അറ്റ്ലസ് പ്രകാരം മേഖല-3ല്‍ പെടുന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് കൂടംകുളം. കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.

യാഥാര്‍ഥ്യം: മേഖല രണ്ടിലാണ് കൂടംകുളം സ്ഥിതിചെയ്യുന്നത്. അത് ഭൂകമ്പസാധ്യത കുറവുള്ള പ്രദേശമാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അവിടെ വലിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല.

വിമര്‍ശം: കൂടംകുളത്ത് ഉപയോഗിക്കുന്ന വിവിഇആര്‍ 1000 എന്ന മോഡല്‍ നിലയത്തിന് പല സാങ്കേതിക തകരാറുകളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആണവ സാങ്കേതികവിദ്യയില്‍ ഫ്രാന്‍സും അമേരിക്കയുമാണ് റഷ്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലയത്തിന്റെ പ്രധാന ഭാഗത്ത് വെല്‍ഡിങ്ങുകള്‍ പാടില്ല എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍, വെല്‍ഡിങ്ങുകള്‍ ഉള്ള റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

യാഥാര്‍ഥ്യം: കൂടംകുളത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന യന്ത്രം സുരക്ഷാ ക്രമീകരണങ്ങള്‍ ഫുക്കുഷിമയുടെ അനുഭവ പശ്ചാത്തലത്തില്‍ മെച്ചപ്പെടുത്തിയ ഒന്നാണ്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെപോലും പരിശോധനയ്ക്ക് വിധേയമാകുന്ന നിലയത്തില്‍ വെല്‍ഡിങ് പാടില്ലെന്ന വ്യവസ്ഥപോലും പാലിക്കുന്നില്ലെന്ന വാദത്തെ ബാലിശമെന്നു വിളിച്ചാല്‍പോരാ. പട്ടിയുടെ തുടലറ്റുപോവുകയും അത് നദി കുടിച്ചുവറ്റിക്കുകയും ചെയ്താല്‍ കടി പറ്റിയതുതന്നെ എന്നാലോചിച്ച് പുതിയ കുട അടിച്ചൊടിച്ച് പട്ടിയെ അടിക്കാന്‍ കുടക്കാലുമായി നിന്ന പഴയ കഥയിലെ പട്ടരുടെ വാദമാണത്.

വിമര്‍ശം: ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സി സുരക്ഷാകാര്യങ്ങളില്‍ ഇപ്പോഴുള്ള അനാസ്ഥ തുടര്‍ന്നാല്‍ ചെര്‍ണോബിളും ഫുക്കുഷിമയും ഇവിടെ ആവര്‍ത്തിക്കുമെന്ന് സിഎജി അതിന്റെ ഓഡിറ്റില്‍ മുന്നറിയിപ്പ് നല്‍കി.

യാഥാര്‍ഥ്യം: സിവില്‍ ആണവനിലയങ്ങള്‍ക്ക് ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കുമേല്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെകൂടി മേല്‍നോട്ടം ഉണ്ട്. സിഎജി കണക്കുകള്‍ ഓഡിറ്റുചെയ്യുന്നത് ഉദ്യോഗസ്ഥന്‍മാത്രം ആണെന്നുള്ളതുപോലും വിമര്‍ശം ഉന്നയിക്കുമ്പോള്‍ വിസ്മരിക്കുന്നു.

ആണവവികിരണ ഭീഷണിയെപ്പറ്റി പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്നവര്‍ പ്രപഞ്ചത്തില്‍ ആകെ വികിരണം ഉണ്ടെന്നും വികിരണമാണ് എല്ലാ ജീവികളുടെയും ജീവന് ആധാരമെന്നുമുള്ള കാര്യം വിസ്മരിക്കുന്നു. അത് പ്രത്യേക പരിധി കടക്കുകയും തുടര്‍ച്ചയായി ഏല്‍ക്കുകയും ചെയ്യുമ്പോഴാണ് ആപല്‍ക്കരമാകുന്നത്.

വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക രാഷ്ട്രീയ ബലാബലം വികസ്വരരാജ്യങ്ങളിലേക്ക് മാറുന്നു എന്നത് ഇന്നത്തെ ലോകരാഷ്ട്രീയത്തിലെ ശ്രദ്ധാര്‍ഹമായ ഒരു പ്രതിഭാസമാണ്. അത് സാമ്പത്തികനയങ്ങളോ രാഷ്ട്രീയനിലപാടുകളോ യുദ്ധമോ വികസ്വരരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലമാക്കുന്നു. അന്തര്‍ദേശീയ രംഗത്തെ വര്‍ഗസമരത്തില്‍ ലോക മുതലാളിത്തത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിവ. അത് സാധ്യമാക്കുന്നതില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച പ്രധാന ഘടകമാണ്. സാമ്പത്തികവളര്‍ച്ചയിലാകട്ടെ ഊര്‍ജലഭ്യതയ്ക്ക് പ്രധാന പങ്കാണുള്ളത്. ലോകമെങ്ങും ഊര്‍ജോല്‍പ്പാദനമേഖലകളില്‍ തങ്ങളുടെ സ്വാധീനവും സാന്നിധ്യവും ഉണ്ടാക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യ ഉള്‍പ്പെടെ ഒരു വികസ്വരരാജ്യവും ഊര്‍ജസുരക്ഷിതത്വവും സ്വയംപര്യാപ്തതയും കൈവരിക്കരുത് എന്നുള്ളത് സാമ്രാജ്യത്വ താല്‍പ്പര്യമാണ്. വര്‍ഗസമരത്തിന്റെ ഈ തലമൊന്നും മനസ്സിലാക്കാതെയോ മനസ്സിലായിട്ടും മനസ്സിലായില്ലെന്നു ഭാവിച്ചോ ആണ് ചിലരൊക്കെ സാമ്രാജ്യത്വവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ചില ജല്‍പ്പനങ്ങള്‍ നടത്തി സാമ്രാജ്യത്വസേവ ചെയ്യുന്നത്.

സാമ്രാജ്യത്വം ആണവായുധത്തെ ലോക മേധാവിത്വത്തിനും യുദ്ധവിജയത്തിനും വേണ്ടി ഉപയോഗിക്കുമ്പോള്‍ ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും എന്ന മുദ്രാവാക്യമാണ് തൊഴിലാളിവര്‍ഗം ഉയര്‍ത്തുന്നത്. ഇതിനര്‍ഥം പരിസ്ഥിതി സംരക്ഷിക്കേണ്ട എന്നോ ആണവകാര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ അവഗണിക്കാമെന്നോ അല്ല. പരിസ്ഥിതി സംരക്ഷണത്തെയും സുരക്ഷയെയും ലാഭത്തിനുവേണ്ടി അവഗണിക്കുന്നത് മുതലാളിത്തമാണ്. പരിസ്ഥിതിയും സുരക്ഷയും പരമാവധി ഉറപ്പാക്കി വികസനം എന്നതാണ് തൊഴിലാളിവര്‍ഗം ഉന്നയിക്കുന്ന ആവശ്യം. പരിസ്ഥിതി സംരക്ഷിക്കാത്ത വികസനമോ വികസനത്തെ അവഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമോ രണ്ടും അശാസ്ത്രീയമാണ്. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത് മനസ്സില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. 
വി ബി ചെറിയാന്‍, ദേശാഭിമാനി

കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ - എ കെ ബാലന്‍

കാര്‍ഷിക പരിഷ്കാരങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം സാക്ഷിയായ സാമൂഹ്യമാറ്റങ്ങളുടെ വേഗം വര്‍ധിപ്പിച്ചു. അതോടൊപ്പം അത് സാമ്പത്തികമേഖലയെയും മാറ്റിമറിച്ചു. ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ പ്രധാനം സര്‍ക്കാരിന് ലഭ്യമായ ഭൂമി ഭൂരഹിതര്‍ക്കും പാവങ്ങള്‍ക്കും വിതരണം ചെയ്യുക എന്നതായിരുന്നു. ഐക്യകേരളം രൂപംകൊണ്ട 1956ല്‍ 14,84,000 കുടുംബങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. മൊത്തം ഭൂവുടമസ്ഥതയുള്ള കുടുംബങ്ങളുടെ എണ്ണം നോക്കിയാല്‍ ഒരേക്കറില്‍ താഴെയുള്ളവരായിരുന്നു 55.60 ശതമാനവും. അവരുടെ കൈവശമാവട്ടെ, മൊത്തം ഭൂമിയുടെ 8.10 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബങ്ങള്‍ മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിയിരുന്നു.

ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഭൂകേന്ദ്രീകരണം നടന്നിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. 1957ല്‍ അധികാരം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍തന്നെ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. സമഗ്രമായ കാര്‍ഷികബന്ധ നിയമം പാസാക്കിയതോടെ കാര്‍ഷിക പരിഷ്കരണങ്ങള്‍ക്ക് അടിത്തറ പാകാന്‍ ഇ എം എസ് സര്‍ക്കാരിന് സാധിച്ചു. 1967ല്‍ രണ്ടാം ഇ എം എസ് മന്ത്രിസഭ കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകന് പൂര്‍ണമായി കൈമാറിയത് രാജ്യത്തെ ഏറ്റവും സമഗ്രമായ കാര്‍ഷിക പരിഷ്കരണമായിരുന്നു. ദശലക്ഷക്കണക്കിന് കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും സ്വന്തമായി മണ്ണ് എന്ന സങ്കല്‍പ്പം സാര്‍ഥകമാവുകയുംചെയ്തു. അഞ്ച് പതിറ്റാണ്ടിനിപ്പുറം നിന്ന് ഭൂപരിഷ്കരണത്തെ പരിശോധിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത കാര്യം, കൃഷിക്കാരനും സര്‍ക്കാരിനുമിടയില്‍ ജന്മി എന്ന ഇടനിലക്കാരനെ പൂര്‍ണമായും ഇല്ലാതാക്കി എന്നതുതന്നെയാണ്. ഭൂകേന്ദ്രീകരണമെന്ന ദുരവസ്ഥയും പൂര്‍ണമായി ഇല്ലാതാക്കാനായി. മാത്രമല്ല, കടബാധ്യതകൊണ്ട് ക്ലേശിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കമ്യൂണിസ്റ്റ് മന്ത്രിസഭ രണ്ട് നിയമങ്ങള്‍ പാസാക്കി. അവ 1958 ലെ 31-ാം നമ്പര്‍ കടാശ്വാസ നിയമവും 1958 ലെ 35-ാം നമ്പര്‍ പണമിടപാടുകാരെ സംബന്ധിച്ച നിയമവും ആയിരുന്നു. 1958 ലെ 10-ാം നമ്പര്‍ സ്വകാര്യ വനസംരക്ഷണ ഭേദഗതി നിയമവും 1958 ലെ 13-ാം നിയമമായ സ്വകാര്യ വനമാനേജ്മെന്റ് ഏറ്റെടുക്കല്‍ നിയമവും സുപ്രധാനമായിരുന്നു. വനങ്ങള്‍ തുണ്ടുതുണ്ടുകളാക്കി വിഭജിച്ച് വില്‍പ്പന നടത്തുന്നതിനും സ്വകാര്യ വന ഉടമസ്ഥരുടെ സാമൂഹ്യവിരുദ്ധമായ പ്രവൃത്തികള്‍ക്കും ഈ നിയമങ്ങള്‍ കടിഞ്ഞാണിട്ടു. 1957 ഏപ്രില്‍ 5ന് അധികാരമേറ്റ സര്‍ക്കാര്‍ ഏപ്രില്‍ 11ന് എല്ലാ ഒഴിപ്പിക്കലും നിരോധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് എന്നത് സ്ഥായിയാവണമെങ്കില്‍ നിയമനിര്‍മാണം ആവശ്യമായിരുന്നു. പക്ഷേ, അത് എളുപ്പമായ പ്രക്രിയയായിരുന്നില്ല. കാരണം, തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വ്യത്യസ്തമായ ഭൂവുടമാബന്ധ നിയമങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വിശദമായ പരിശോധന ആവശ്യമായി വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1957 ഡിസംബറില്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ല് 1959 ജൂണ്‍ 19ന് പാസായി. വിമോചനസമരവും ശേഷവും ഇതേത്തുടര്‍ന്ന് കുപ്രസിദ്ധമായ വിമോചനസമരം അരങ്ങേറി. തുടര്‍ന്ന് ഭൂപരിഷ്കരണം നടപ്പാക്കിയ മന്ത്രിസഭയെ പിരിച്ചുവിട്ടു. ഈ നിയമത്തിന്റെ അന്തഃസത്ത കളഞ്ഞുകുളിക്കുന്ന രൂപത്തില്‍ അതിനെ മാറ്റിമറിക്കാനുള്ള പരിശ്രമം പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷ ശക്തികള്‍ നടപ്പാക്കി. ഭൂപരിഷ്കരണനിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് മൂന്ന് തരത്തിലാണ് പരിശ്രമങ്ങള്‍ നടന്നത്. (1) നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ച് താമസിപ്പിക്കുക. (2) കോടതികളിലൂടെ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുക. (3) ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കുക. 1959 ജൂണില്‍ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നിയമമായത് 1960ലാണ്. അതിലാവട്ടെ, ഇഷ്ടദാനത്തിനുള്ള വകുപ്പ് കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. ഒരു വ്യക്തിക്ക് 7.5 ഏക്കറെന്നും കുടുംബത്തിന് 15 ഏക്കറെന്നും പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും ഈ വകുപ്പ് ഉപയോഗിച്ച് ഒട്ടേറെ ഭൂമി മിച്ചഭൂമിയല്ലാതായി മാറുന്ന നിലയുണ്ടായി.

അതേപോലെ, കേന്ദ്ര ആസൂത്രണകമീഷന്റെ നിര്‍ദേശാനുസരണം തോട്ടങ്ങളെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കേണ്ട നിലയുണ്ടാവുകയുംചെയ്തു. ഇത്തരം സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഒട്ടനവധി ഏക്കര്‍ മിച്ചഭൂമി ഇല്ലാതാക്കുന്നതിന് പിന്നീട് വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ക്ക് സാധിച്ചു. ഇതോടൊപ്പം നടന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. 1957 ഡിസംബര്‍ 18നും 1960 ജൂലൈ 27 നുമിടയില്‍ നടന്ന കൈമാറ്റങ്ങളുടെ എണ്ണം 10 ലക്ഷമായിരുന്നു. ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ വന്‍തോതില്‍ കൈമാറ്റം നടന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാര്‍ഷിക പരിഷ്കരണബില്ലില്‍, 1957 ഡിസംബര്‍ 18 നുശേഷം നടന്നിട്ടുള്ള വസ്തുകൈമാറ്റങ്ങള്‍ അസാധുവാക്കുന്നത് ഒഴിവാക്കുന്ന നിയമത്തെ ഇന്ത്യാ ഗവണ്‍മെന്റ് അട്ടിമറിച്ചു. ഇതിന്റെ ഫലമായി ഉദ്ദേശിച്ച രീതിയില്‍ ഭൂപരിഷ്കരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് കഴിയാത്ത നിലയുണ്ടായി. നിയമത്തില്‍ വെള്ളം ചേര്‍ത്തതിന്റെ ഫലമായി ഗുരുതരമായ പ്രശ്നങ്ങള്‍ സാമൂഹ്യമായി രൂപപ്പെട്ടു. 7,20,000 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഉണ്ടാകുമെന്നായിരുന്നു 1959 ലെ കാര്‍ഷിക ബന്ധ ബില്‍ അവതരിപ്പിക്കുമ്പോഴുണ്ടായിരുന്ന കണക്ക്. എന്നാല്‍, നിയമത്തില്‍ വലതുപക്ഷ ശക്തികള്‍ വെള്ളം ചേര്‍ത്തതിന്റെ ഫലമായി 1991ലെ കണക്കനുസരിച്ച്, ഏറ്റെടുക്കാനായത് 93,178 ഏക്കറാണ്. അതായത്, ആരംഭത്തില്‍ കണക്കാക്കിയതിന്റെ 13 ശതമാനം മാത്രമാണ് ഈ വകയില്‍ ഏറ്റെടുക്കാനായത്. ഇതിന്റെ ഫലമായി സംഭവിച്ച ഗുരുതരമായ പ്രശ്നം ഭൂരഹിതരായ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും ഭൂപരിഷ്കരണംകൊണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉദ്ദേശിച്ച നേട്ടം ലഭിച്ചില്ലെന്നതാണ്. ഈ സ്ഥിതിവിശേഷത്തിന് പൂര്‍ണ ഉത്തരവാദി വലതുപക്ഷ ശക്തികളും കാര്‍ഷിക ബന്ധ ബില്ലിനെതിരായി പ്രക്ഷോഭം മുന്നോട്ടുവച്ച വിമോചനസമരത്തിന്റെ വക്താക്കളുമാണ്. ഇപ്പോള്‍ ഇത്തരം ശക്തികളാണ് ഭൂപരിഷ്കരണത്തില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടത്ര നേട്ടം നല്‍കുന്നതിന് 1957 ലെ സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന് മുറവിളി കൂട്ടുന്നത്. 1963 സെപ്തംബര്‍ 20ന് ആര്‍ ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോ ഭൂപരിഷ്കരണനിയമത്തെ വികലമാക്കി ഒരു ബില്ല് നിയമസഭയില്‍ കൊണ്ടുവരികയും 1963 ഡിസംബര്‍ 4ന് പാസാക്കുകയുംചെയ്തു. ഇതിലെ വ്യവസ്ഥകള്‍ പലതും മൂലനിയമത്തിലെ വ്യവസ്ഥകള്‍ വികലമാക്കിക്കൊണ്ടുള്ളതും ജനങ്ങളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതും ആയിരുന്നു. ആ നിയമത്തിന് വി ആര്‍ കൃഷ്ണയ്യര്‍ സെനറ്റ് കമ്മിറ്റി റിപ്പോര്‍ട്ടിനെഴുതിയ വിയോജനക്കുറിപ്പ് അത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

1967ലെ സര്‍ക്കാരിന്റെ ഇടപെടല്‍ 1957ലെ സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ ഭൂപരിഷ്കരണനിയമത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് പിന്നീട് അധികാരത്തില്‍ വന്ന 1967ലെ രണ്ടാം ഇ എം എസ് സര്‍ക്കാര്‍ രാജ്യം ദര്‍ശിച്ച ഏറ്റവും സമഗ്രമായ കാര്‍ഷിക പരിഷ്കരണ നിയമം നടപ്പാക്കിയത്. ഭൂവുടമ സമ്പ്രദായത്തിന്റെ അടിവേരറുത്ത ആദ്യ ഇന്ത്യന്‍ സംസ്ഥാനം എന്ന ഖ്യാതി ഇതിലൂടെ കേരളത്തിന് ലഭിച്ചു. അത് ഈ സംസ്ഥാനത്തിന്റെ ജനജീവിതത്തെ സമഗ്രമായി പുനര്‍നിര്‍മിക്കുകയും ചെയ്തു. 1968ലെ കേരള ലാന്‍ഡ് റിഫോംസ് (അമെന്‍ഡ്മെന്റ്) ബില്‍ 1969 ഒക്ടോബര്‍ 17 നാണ് സഭ പാസാക്കിയത്.

1969 ഡിസംബര്‍ 16ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. 1957ലെ കാര്‍ഷികബന്ധബില്ലില്‍ത്തന്നെ കുടികിടപ്പുകാരന് കൈവശാവകാശം ഉറപ്പാക്കുന്ന വകുപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 1969 ലെ നിയമം കുടികിടപ്പുകാരന് ഉടമസ്ഥാവകാശം ഉറപ്പാക്കി. മുന്‍ നിയമങ്ങളില്‍ കുടികിടപ്പ് ഒഴിപ്പിക്കാതിരിക്കാന്‍മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എന്നാല്‍, പുതിയ നിയമത്തില്‍ കുടികിടപ്പുകാരന് അവന്റെ പുരയ്ക്കും അതോടനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലത്തിനും അവകാശം നല്‍കി. അവ കൊടുക്കാന്‍ ഉടമ ബാധ്യസ്ഥനായി. ഈ ഭൂമിക്കുള്ള പ്രതിഫലമാവട്ടെ, അതിലെ വിഭവങ്ങളുടെ മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് മാത്രമായിരിക്കും. ആ സംഖ്യയുടെ പകുതി സര്‍ക്കാരും പകുതി 12 തവണകളായി കുടികിടപ്പുകാരനും നല്‍കിയാല്‍മതിയെന്നുമുള്ള വ്യവസ്ഥയും അതില്‍ ഉണ്ടായിരുന്നു. ഉടമ പരിധിയില്‍ കവിഞ്ഞ ഭൂമിയുള്ള ആളാണെങ്കില്‍ പ്രതിഫലസംഖ്യ നാലിലൊന്നിനു പകരം എട്ടിലൊന്ന് മാത്രമായിരിക്കുമെന്നും നിയമത്തില്‍ വ്യവസ്ഥചെയ്തു. നിലവിലുള്ള നിയമവ്യവസ്ഥയില്‍ നിന്ന് കുടികിടപ്പുകാരന് ഇത്രമാത്രം സുരക്ഷിതത്വം നല്‍കുന്ന വ്യവസ്ഥ ഇന്ത്യയിലെന്നല്ല ഒരു കമ്യൂണിസ്റ്റിതര രാജ്യങ്ങളില്‍പ്പോലും ഏര്‍പ്പെടുത്തുന്നത് ആദ്യമായിട്ടായിരുന്നു.

Deshabhimani 03-Oct-2012

സുനില്‍ പി. ഇളയിടം: സത്നാം സിങ്ങ്, ഗ്രുണ്‍ഡ്രിസ്സെ, സ്വാശ്രയവിദ്യാഭ്യാസം, മലയാളം സര്‍വകലാശാല

സത്നാം സിങ്ങും മലയാള മാധ്യമങ്ങളും

സത്നാം സിങ്ങിന്റെ കൊലപാതകം കേരളീയ പൊതുസമൂഹത്തെയോ മലയാള മാധ്യമങ്ങളെയോ കാര്യമായി അലോസരപ്പെടുത്തിയില്ല. അധ്യാത്മീയത്തിന്റെ വിളികേട്ട് പുറപ്പെട്ട് അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിപ്പെട്ട ആ യുവാവ്, ഏതോ വിഭ്രാമക നിമിഷത്തില്‍ അതിരുകവിഞ്ഞ് ഒച്ചയുണ്ടാക്കി ഓടിയടുത്തതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയും മനോരോഗ ചികിത്സാകേന്ദ്രത്തില്‍ അടയ്ക്കപ്പെടുകയും പിന്നാലെ കൊല ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. മനോരോഗാശുപത്രിയിലെ ചില രോഗികളുടെ മനോനില പരിശോധിക്കലും മറ്റുമായി ആ കേസ് പതിയെപ്പതിയെ ഇഴയുന്നു. വൈകാതെ തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്ത എണ്ണമറ്റ കൊലപാതകക്കേസ്സുകളിലൊന്നായി അത് ക്രമേണ വിസ്മൃതിയിലാകും.

ആധ്യാത്മികതയുടെ സ്വയം പ്രഖ്യാപിത ലോകങ്ങള്‍ അരുതായ്മയുടെ താവളങ്ങളായിത്തീരുന്നതിന്റെ മറ്റൊരുദാഹരണം കൂടി ചരിത്രത്തില്‍ പൊടി മൂടിക്കിടക്കും. സത്നാംസിങ്ങിന്റെ കൊലപാതകത്തെക്കുറിച്ച് സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം നാം നിരന്തരം മറച്ചുവയ്ക്കുന്ന അലോസരമുളവാക്കുന്ന, വസ്തുതകള്‍ തുറന്നു പറയുന്നുണ്ട്. പൊലീസിനും അവിടെനിന്ന് മനോരോഗ ചികിത്സാലയത്തിനും കൈമാറുന്നതിന് മുന്‍പ് സത്നാം സിങ് അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നു എന്നതാണ് അതിലൊന്ന്. പിന്നീടുണ്ടായ അന്വേഷണങ്ങളിലൊന്നും ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കൊല്ലം ജില്ലാ ജയിലിനെയും തിരുവനന്തപുരം മനോരോഗാശുപത്രിയെയും മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ പോക്ക്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തുംമുന്‍പ് സത്നാംസിങ് തങ്ങിയിരുന്നത് വര്‍ക്കലയില്‍ മുനിനാരായണ പ്രസാദിനൊപ്പമായിരുന്നു. അവിടുത്തെ സര്‍വമത പ്രാര്‍ഥനയില്‍നിന്ന് അയാള്‍ പഠിച്ച "ബിസ്മില്ലാഹി റഹ്മാനി റഹിം" എന്ന സൂക്തം ഉറക്കെ ചൊല്ലിയതിനാണ് അയാള്‍ ഭീകരനായി ചിത്രീകരിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതും. സക്കറിയ പറയുന്നതുപോലെ "ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടൂ" എന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, നമ്മുടെ കണ്‍മുമ്പില്‍തന്നെ ഒരു തെളിവ് കൂടി ഉണ്ടായിരിക്കുന്നു.

എങ്കിലും ഇതൊന്നും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു പ്രശ്നമായില്ല. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കടന്നുകയറി ബഹളമുണ്ടാക്കാന്‍ ശ്രമിച്ച ഒരു മനോരോഗിയുടെ കഥയായി ഈ കൊലപാതകത്തെ തമസ്കരിക്കുന്നതില്‍ മലയാള മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ അണിനിരന്നു. അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. വാസ്തവത്തില്‍ മതാധികാരം വിമര്‍ശനാതീതമായി പദവി കൈയാളുന്ന, അങ്ങേയറ്റം അസ്വാസ്ഥ്യജനകമായ സ്ഥിതിവിശേഷത്തിലേക്കാണ് കേരളം പതിയെപ്പതിയെ എത്തിപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തകരും വിമര്‍ശനവിധേയമാകുന്ന അതേ അനുപാതത്തില്‍ തന്നെ ആള്‍ദൈവങ്ങള്‍ മുതല്‍ മതജീവിതവും മതാധികാരവും വരെയുള്ള ലോകങ്ങള്‍ എല്ലാത്തരം വിമര്‍ശനങ്ങളില്‍നിന്നും ഒഴിച്ചുനിര്‍ത്തപ്പെടുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി കേരളത്തില്‍ ഏറ്റവുമധികം വിദേശപ്പണം വന്ന് കുമിയുന്നത് മതസ്ഥാപനങ്ങളിലാണ് എന്നത് നമ്മുടെ പൊതുബോധത്തെ അസ്വസ്ഥമാക്കുന്നില്ല. ക്രൈസ്തവ വിദ്യാര്‍ഥികള്‍ ക്രൈസ്തവ വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണം എന്ന് ആഹ്വാനംചെയ്ത പുരോഹിത പ്രമുഖന്റെ ആദരണീയതയ്ക്ക് കുറവൊന്നും വന്നിട്ടില്ല! ആധുനിക സമൂഹമെന്ന നിലയില്‍ കേരളം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച മൂല്യങ്ങളാണിവിടെ അപഹസിക്കപ്പെട്ടത് എന്നതില്‍ ആരും വ്യാകുലചിത്തരായതുമില്ല. പ്രവാചകന്റെ കത്താത്ത മുടിയും അതിന്റെ പേരിലുള്ള ധനസമാഹരണങ്ങളും മലയാള മാധ്യമങ്ങളുടെയോ പൊതുസമൂഹത്തിന്റെയോ വിമര്‍ശനാവബോധത്തെ സ്പര്‍ശിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തെ കൗതുകവാര്‍ത്തകളില്‍ മേല്‍പറഞ്ഞ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതിനു പിന്നില്‍ ആഴത്തില്‍ വേരോടിപ്പടര്‍ന്ന മതാന്ധതയുടെ ലോകം ഒരു വെല്ലുവിളിയേയും അഭിമുഖീകരിക്കാതെ പഴയതുപോലെ, ഒരു പക്ഷേ പഴയതിനേക്കാള്‍ പ്രബലമായി തുടരുകയും ചെയ്യുന്നു. അതുകൊണ്ട്, മൗനത്തില്‍ അമര്‍ച്ച ചെയ്യപ്പെട്ട സത്നാം സിങ്ങിന്റെ കൊലപാതകം വലിയൊരു വിപത്തിന്റെ അടയാളവാക്യമാണ്.

പണ്ട്, പാഞ്ഞാളില്‍ അതിരാത്രത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ "പാഞ്ഞാള്‍പ്പാടത്തെ കശാപ്പുശാല" എന്ന തലക്കെട്ടിലാണ് വി ടി ഭട്ടതിരിപ്പാട് അതിനെതിരെ എഴുതിയത്. ഇപ്പോഴാകട്ടെ മിക്കവാറും എല്ലാ പഞ്ചായത്തിലും എല്ലാ വര്‍ഷവും എന്തെങ്കിലുമൊരു യാഗം നടക്കുന്നുണ്ട്. ഒരു വാക്കുപോലും അതിനെതിരെ എവിടെയും ഉയരാറില്ല. ആ മൗനത്തിന്റെ തുടര്‍ച്ചയാണ് സത്നാം സിങ്ങിന്റെ കൊലയ്ക്കുശേഷവും അവശേഷിക്കുന്നത് എന്ന കാര്യം നാം എപ്പോഴെങ്കിലും തിരിച്ചറിയേണ്ടിവരും.

സ്വാശ്രയവിദ്യാഭ്യാസത്തിന്റെ അര്‍ഥാന്തരങ്ങള്‍

തോറ്റുതൊപ്പിയിടുന്ന എന്‍ജിനിയറിങ് കോളേജുകളെക്കുറിച്ച് ആര്‍ വി ജി മേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം ഈ വിഷയത്തെക്കുറിച്ച് സമീപകാലത്ത് പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ പഠനമായിരുന്നു. നിശ്ചിത വിജയശതമാനമില്ലാത്ത എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആര്‍ വിജിയുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള അത്യന്തം സൂക്ഷ്മമായ അവബോധവും സാമൂഹിക ജാഗ്രതയും ഒത്തിണങ്ങി നില്‍ക്കുന്ന ഒന്നായിരുന്നു ആ പഠനം. എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ വലിയ ഉത്ക്കണ്ഠ പുലര്‍ത്തുന്ന കോടതിയില്‍നിന്നുതന്നെയാണ്, സ്വാശ്രയക്കച്ചവടത്തെ നിയന്ത്രിക്കാനുള്ള മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിരന്തരം വിധികളുണ്ടായത്. ഇപ്പോഴത്തെ സാമൂഹിക ജാഗ്രത അന്നത്തെ ഉത്തരവുകളിലും ഉണ്ടായിരുന്നുവെങ്കില്‍, കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയകച്ചവട സ്ഥാപനങ്ങളില്‍ കുറെപ്പേരുടെ ഭാവിയും ജീവിതവും പാഴായിപ്പോകുന്നത് തടയാനാകുമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിലെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു എങ്കിലും അതിന്റെ വൈജ്ഞാനിക രാഷ്ട്രീയം ഇവിടെ കാര്യമായി വിശകലനം ചെയ്യപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വാശ്രയസ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണവും അതിന്റെ സാമൂഹ്യനീതി നിഷേധവും മറ്റുമാണ് നമ്മുടെ ചര്‍ച്ചകളില്‍ പ്രാധാന്യം കൈവരിച്ചത്. ഇക്കാര്യങ്ങള്‍ പ്രസക്തമാണെന്നതില്‍ യാതൊരു സംശയവുമില്ല. നിയോ ലിബറല്‍ മൂലധനതാല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന വൈജ്ഞാനികതയുടേയും ലോകബോധത്തിന്റെയും നിര്‍മാണം സ്വാശ്രയ വിദ്യാഭ്യാസം വഴി എങ്ങനെ ഫലപ്രദമായി നിറവേറുന്നു എന്ന കാര്യവും അത്രതന്നെ പ്രധാനമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് ഉന്നതവിദ്യാഭ്യാസത്തിന്റെയും അതുവഴി രൂപപ്പെട്ടുവരുന്ന സാമൂഹ്യാവബോധത്തിന്റെയും ഉള്ളടക്കത്തില്‍ സ്വാശ്രയവിദ്യാഭ്യാസം നടത്തിയ അട്ടിമറികള്‍ എത്രത്തോളം വിനാശകരമായിരുന്നു എന്ന കാര്യം പരിശോധിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. അത് പുത്തന്‍ മൂലധനതാല്‍പര്യങ്ങളെ എങ്ങനെയെല്ലാം സ്വാംശീകരിച്ചിരിക്കുന്നു എന്നതും. സ്വാശ്രയ വിദ്യാഭ്യാസം വിജ്ഞാനത്തെ വിവരകേന്ദ്രിതവും പ്രയോഗ വൈഭവത്തില്‍ അധിഷ്ഠിതവുമായ ഒന്നാക്കിത്തീര്‍ത്തു എന്നതാണ് ഈ പ്രശ്നത്തിന്റെ കാതല്‍. വിവരം (information) വ്യാഖ്യാനം (interpretation) വിമര്‍ശം (critique) എന്നീ ജ്ഞാനവിതാനങ്ങളില്‍ വ്യാഖ്യാനാത്മകവും വിമര്‍ശനാത്മകവുമായ ജ്ഞാനമണ്ഡലങ്ങളുടെ നിരാകരണമാണ് സ്വാശ്രയ വിദ്യാഭ്യാസം വഴി അരങ്ങേറിയത്.

അറിവിനെ തൊഴില്‍ പരിശീലനമോ മാനേജീരിയല്‍ വൈദഗ്ധ്യമോ ആയി ചുരുക്കിക്കെട്ടുന്നതില്‍ അത് വലിയ വിജയം കൈവരിച്ചു. ഇതിന്റെ ഫലമായി ഒരു ഭാഗത്ത് സാമൂഹ്യശാസ്ത്രവും ഭാഷാ-മാനവിക വിഷയങ്ങളും ഒഴിച്ചുനിര്‍ത്തപ്പെട്ടെങ്കില്‍ മറുഭാഗത്ത് ശാസ്ത്രപഠനവും ഇല്ലാതായി. സൈദ്ധാന്തികശാസ്ത്രം മിക്കവാറും ഇല്ലാതാവുകയും ശാസ്ത്രപഠനം സാങ്കേതിക വിദ്യാ പരിശീലനമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസവും ഉന്നതവിജ്ഞാനവും വിമര്‍ശനാത്മകമാവില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ നടന്നത്. വിവരവും വ്യാഖ്യാനവും തമ്മിലുള്ള മൗലികമായ വ്യത്യാസം വിവരം നിസ്സംഗമായ സ്വീകരണമാണ് (passive reception) ആവശ്യപ്പെടുന്നതെങ്കില്‍ വ്യാഖ്യാനം സജീവമായ പങ്കാളിത്തം (creative engagement) ആവശ്യപ്പെടുന്നു എന്നതാണ്. കൈവന്ന വിവരങ്ങള്‍ കൊണ്ട് ഒരു സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നതാണ് വ്യാഖ്യാനവൃത്തി. വ്യാഖ്യാതാവിന്റെ നിലപാടിനും ലോകബോധത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. വിവരത്തിലാകട്ടെ ഈ നിലപാട് അനാവശ്യവും അപ്രസക്തവുമാണ്. ഒരു ഭാഗത്ത് വിവരത്തിലേക്കും മറുഭാഗത്ത് തൊഴില്‍ പരിശീലനത്തിലേക്കും ശ്രദ്ധയൂന്നുന്ന വിദ്യാഭ്യാസം അധ്യേതാക്കളെ വിമര്‍ശനാത്മകബോധമില്ലാത്ത "വിദഗ്ധരാ"ക്കിയാണ് വളര്‍ത്തിയെടുക്കുക. പുത്തന്‍ മൂലധനത്തിനുവേണ്ടതും ഇത്തരം "വിദഗ്ധരെ"യാണ്. സ്വാശ്രയവിദ്യാഭ്യാസം ഈ വൈദഗ്ധ്യ നിര്‍മാണത്തിന്റെ പരിശീലനക്കളരിയാണ്. അതിന്റെ ഫലങ്ങള്‍, വാസ്തവത്തില്‍ നാം അനുഭവിച്ചു തുടങ്ങുന്നതേ ഉള്ളൂ.

മലയാളം സര്‍വകലാശാല

കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല നിലവില്‍ വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ളതാണെങ്കിലും ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന സ്ഥിതി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടാവുമോ?

മലയാളം സര്‍വകലാശാല വിഭാവനം ചെയ്യപ്പെട്ട രീതിയെ മുന്‍നിര്‍ത്തി ശ്രദ്ധേയമായ ഒരു ലേഖനം പ്രൊഫ. എസ് രാജശേഖരന്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയിരുന്നു. "തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല" എന്ന പേരു മുതല്‍ക്കുള്ള കാര്യങ്ങളില്‍ പഠനറിപ്പോര്‍ട്ട് പുലര്‍ത്തുന്ന ഇടുങ്ങിയ വീക്ഷണം ആ ലേഖനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാതൃഭാഷയ്ക്കുവേണ്ടി ഉണ്ടാകുന്ന സര്‍വകലാശാല എങ്ങനെയായിക്കൂടാ എന്നതിന്റെ ഉദാഹരണമാകാന്‍ പോന്ന വിധത്തിലാവുമോ മലയാളം സര്‍വകലാശാല നടപ്പിലാവുകയെന്ന് സംശയിക്കേണ്ട സ്ഥിതിയാണ് റിപ്പോര്‍ട്ട് അവശേഷിപ്പിക്കുന്നത് എന്ന വസ്തുത ആ ലേഖനം വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു ഭാഷയെന്ന നിലയില്‍ മലയാളം നേരിടുന്ന വെല്ലുവിളി വൈജ്ഞാനികതയുടെ അഭാവമാണ്. വ്യത്യസ്ത ജ്ഞാനമേഖലകള്‍ക്കും അവയുടെ പ്രവൃത്തിലോകങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല ഇപ്പോള്‍ മലയാള ഭാഷ. മലയാളത്തില്‍ എക്കാലത്തുമുള്ള പരാധീനതയാണിതെന്ന് പറഞ്ഞുകൂടാ. കൗടലിയത്തിന്റെ ഏറ്റവും ബൃഹത്തായ പരിഭാഷയ്ക്ക് ആറേഴു നൂറ്റാണ്ട് മുന്‍പ് ജന്മം നല്‍കാന്‍ കഴിഞ്ഞ ഭാഷയാണ് മലയാളം എന്നോര്‍ക്കണം. ഇന്ത്യന്‍ ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു പരിഭാഷ കൗടലിയത്തിന് ഉണ്ടായിട്ടില്ല. എങ്കിലും മലയാളഭാഷയില്‍ ഇന്ന് ഒരു രാഷ്ട്രമീമാംസാ പ്രബന്ധവും എഴുതപ്പെടുന്നില്ല. രാഷ്ട്രമീമാംസ എന്നല്ല, തത്വചിന്ത മുതല്‍ പുരാവിജ്ഞാനം വരെയും ഗണിതം മുതല്‍ നിയമം വരെയുമുള്ള എല്ലാത്തരം സമകാലിക ജ്ഞാനവ്യവഹാരങ്ങളും മലയാളത്തിന് പുറത്താണ്. അവയ്ക്കുതകുന്ന പദകോശമോ, ആ പദകോശത്തിന് നിലകൊള്ളാന്‍ കഴിയുന്ന വ്യവഹാര മണ്ഡലങ്ങളോ വര്‍ത്തമാന മലയാളത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. സാഹിത്യവും കക്ഷിതല രാഷ്ട്രീയ വിചാരങ്ങളും ദൈനംദിന ജീവിതനിര്‍വഹണവും മാത്രം അരങ്ങേറുന്ന ഒന്നായി മലയാളം ചുരുങ്ങി വരികയാണ്.

ഈ അടിസ്ഥാന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയെന്നതാണ് മലയാളം സര്‍വകലാശാലയുടെ മൗലികമായ ദൗത്യവും ഉത്തരവാദിത്തവും. അല്ലാതെ കേരളത്തിലെ അഞ്ച് സര്‍വകലാശാലകളും നൂറുകണക്കിന് കോളേജുകളിലും നടന്നുവരുന്ന കോഴ്സുകള്‍ കുറെക്കൂടി ശകലീകൃതമായ നിലയില്‍ ആവര്‍ത്തിക്കുകയല്ല. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ മാത്രമായി നിലവില്‍ വരുന്ന സര്‍വകലാശാലകൊണ്ട് മലയാളത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകാനിടയില്ല; കുറെപ്പേര്‍ക്ക് പുതിയ പദവികളും ലാവണങ്ങളും കൈവരും എന്നതല്ലാതെ കവിതയ്ക്കും നോവലിനും നാടകത്തിനുമെല്ലാം എംഎ കോഴ്സുകള്‍ നടത്തി മലയാളത്തെ ശക്തിപ്പെടുത്താന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാണ്. മലയാളപഠനം നവീകരിക്കപ്പെടേണ്ടത് ഈ വഴിയിലല്ല. ലോകമെമ്പാടും സാഹിത്യപഠനം വഴിതിരിയുന്നത് ഈ നിലയ്ക്കല്ലതാനും. പ്രൊഫ. രാജശേഖരന്റെ ലേഖനം ഇക്കാര്യങ്ങളിലേക്ക് അര്‍ഥവത്തായ നിലയില്‍ വിരല്‍ചൂണ്ടുന്നുണ്ട്.

ദൈനംദിന ജീവിതാവശ്യങ്ങളുടെ നിര്‍വഹണോപാധി മാത്രമാണ് ഭാഷ എന്ന പ്രയോഗവാദപരമായ യുക്തിയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ ആസൂത്രണത്തെ കുറെക്കാലമായി നയിച്ചുപോരുന്നത്. സാഹിത്യവും തത്വചിന്തയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അപ്രസക്തമാണ് എന്ന നിലപാട് ഇതിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവരികയും ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയൊരളവോളം നടപ്പിലാക്കപ്പെടുകയും ചെയ്തു. ഇതിന്റെ മുറപുറമാണ് ഭാഷയെ സാഹിത്യം മാത്രമായി ചുരുക്കിയെഴുതുന്ന രീതി. ആദ്യത്തേത് ഭാഷയെ ഉപകരണവാദപരമായി പരിഗണിക്കുന്ന യാന്ത്രികവാദമാണെങ്കില്‍, രണ്ടാമത്തേത് ഭാഷയെ സൗന്ദര്യാത്മകമായി മാത്രം വിലയിരുത്തുന്ന കേവലവാദമാണ്. ഭാഷാജീവിതത്തെ സമഗ്രമായി പരിഗണിക്കുന്നതില്‍ ഇരുനിലപാടുകളും പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. ഭാഷയെ സംബന്ധിച്ചുള്ള ഉപകരണവാദത്തിന്റെ പിടിമുറുക്കമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ളതെങ്കില്‍ മറുപുറത്തേക്കുള്ള പോക്കാണ് മലയാളം സര്‍വകലാശാലയുടെ നയരേഖയില്‍ കാണുന്നത്. ഇത് ഭാഷയെ എവിടെയും എത്തിക്കില്ല എന്നറിയാന്‍ പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ല.

ഗ്രുണ്‍ഡ്രിസ്സെ (Grundrisse)

ചരിത്രം നമ്മെ ഒരു പാഠവും പഠിപ്പിക്കുന്നില്ല എന്നുവരുന്നത് സങ്കടകരമാണ്. ഗ്രുണ്‍ഡ്രിസ്സെയും മാര്‍ക്സിസ്റ്റ് ചിന്താലോകവും മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെയും ധൈഷണിക ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള കൃതികളിലൊന്നാണ് ഗ്രുണ്‍ഡ്രിസ്സെ (Grundrisse) എന്ന പേരില്‍ അറിയപ്പെടുന്ന പഠനക്കുറിപ്പുകള്‍. 1857-58 കാലയളവില്‍ മൂലധനത്തിനുവേണ്ടിയുള്ള പഠനത്തില്‍ മുഴുകിയിരിക്കുന്ന കാലത്ത്, തന്റെതന്നെ വ്യക്തതയ്ക്കുവേണ്ടി മാര്‍ക്സ് തയാറാക്കിയ കുറിപ്പുകളാണ് പില്‍ക്കാലത്ത് ഈ പേരില്‍ പുറത്തുവന്നത്. {Grundrisse (outlines)} എന്ന ഈ ഗ്രന്ഥനാമവും എഡിറ്റര്‍മാര്‍ നല്‍കിയതാണ്. വിപ്ലവമുന്നേറ്റത്തിന്റെയും സാമ്പത്തികക്കുഴപ്പത്തിന്റെയും പുതിയ സന്ദര്‍ഭം സമാഗതമായിരിക്കുന്നു എന്ന അടിയന്തരപ്രേരണയാലാണ് തന്റെ പഠനപദ്ധതിയുടെ രൂപരേഖയെന്ന നിലയില്‍ മാര്‍ക്സ് ഇത് എഴുതിത്തയ്യാറാക്കിയത്. ചെറിയ അക്ഷരത്തില്‍ ഏകദേശം 800-900 അച്ചടിച്ച പേജുകള്‍ വരുന്നതാണ് ഈ കുറിപ്പുകള്‍. മാര്‍ക്സ് എഴുതാന്‍ ഉദ്ദേശിച്ചിരുന്ന ഗ്രന്ഥപരമ്പരയെക്കുറിച്ച് മനസ്സിലാക്കിയാല്‍ 900 പുറംവരുന്ന പഠനക്കുറിപ്പ് എന്നതില്‍ അതിശയം തോന്നാനിടയില്ലെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ് പണ്ഡിതനായ ഡേവിഡ് മക്മെല്ലന്‍ എഴുതുന്നുണ്ട്.

ആറു ഭാഗങ്ങളായി വിഭാവനം ചെയ്യപ്പെട്ട ആ ഗ്രന്ഥപരമ്പരയില്‍ ഒരുഭാഗം മാത്രമായാണ് മൂലധനം സങ്കല്‍പ്പിക്കപ്പെട്ടിരുന്നത്. രണ്ട് പതിറ്റാണ്ടുകളിലെ അക്ഷീണപരിശ്രമം കൊണ്ട് തയാറാക്കിയ മൂലധനത്തിന്റെ ഒന്നാം വാല്യം കാര്യമായ ഒരു ചലനവും ഉളവാക്കാത്തതുകൊണ്ടാവണം, 1867 നുശേഷം മാര്‍ക്സ് ഈ പഠനപദ്ധതി തുടരുകയുണ്ടായില്ല. ഇതെന്നല്ല, മൂലധനത്തിന്റെ തന്നെ പില്ക്കാലഭാഗങ്ങള്‍പോലും അദ്ദേഹം പ്രസിദ്ധീകരിച്ചുമില്ല. ("Scientific attempts to revolutionise a science can not be popular" എന്ന് മാര്‍ക്സ് എഴുതുന്നത് ഇതിന്റെ കൂടി പശ്ചാത്തലത്തിലാവണം). ഗ്രൂണ്‍ഡ്രിസ്സെ എന്ന പേരില്‍ ഈ പഠനക്കുറിപ്പുകള്‍ പുറത്തുവന്നത് 1941ല്‍ ആണ്. 1973ല്‍ ഇംഗ്ലീഷ് വിവര്‍ത്തനവും വന്നു. അങ്ങനെ എഴുതപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും മാര്‍ക്സിസ്റ്റ് ചിന്തയിലെന്നല്ല, ലോകചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായി ഇത് പരിഗണിക്കപ്പെട്ടു വരുന്നുണ്ട്. മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥത്തിന് നിര്‍ണായക സ്ഥാനമുള്ളതായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നു. ആദ്യകാലത്തെ തത്വചിന്തകനായ മാര്‍ക്സിനെയും പില്‍ക്കാലത്തെ സാമ്പത്തിക ചിന്തകനായ മാര്‍ക്സിനെയും കൂട്ടിയിണക്കുന്ന ധൈഷണിക സ്ഥാനമായി ഇത് പരിഗണിക്കപ്പെട്ടു വരുന്നു എന്നതാണ് ഈ പ്രാധാന്യത്തിന്റെ ആദ്യത്തെ കാരണം. മൂലധനത്തേക്കാള്‍ എത്രയോ വിപുലമായ ഒരു പരിപ്രേക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് മാര്‍ക്സ് ഗ്രൂണ്‍ഡ്രിസ്സെ തയാറാക്കിയിരിക്കുന്നത് എന്നതാണ് രണ്ടാമത്തെ കാരണം.

വാസ്തവത്തില്‍ മാര്‍ക്സ് വിഭാവനം ചെയ്ത ആറു ഭാഗങ്ങളുള്ള ഗ്രന്ഥപരമ്പരയുടെ ഒരു ഭാഗമായ "സാമ്പത്തികശാസ്ത്ര" (Economics)ന്റെ ഒരു ഭാഗം മാത്രമാണ് മൂലധനം! തുടര്‍ന്നുള്ള ഭാഗങ്ങളിലായി ഭര ണകൂടം, അന്താരാഷ്ട്ര തൊഴില്‍ വിഭജനം, ലോകകമ്പോളം തുടങ്ങിയ വിഷയങ്ങളും സാങ്കേതിക വിദ്യയുടെ വ്യാപനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, വ്യക്തിയും സമുദായവും തമ്മിലുള്ള ബന്ധം, ഏറുന്ന വിശ്രമവേളകള്‍ (Leisure), പ്രാങ് മുതലാളിത്ത സാമൂഹ്യരൂപീകരണം, മുതലാളിത്ത സാര്‍വദേശീയത തുടങ്ങിയ എത്രയോ പ്രമേയങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കാന്‍ മാര്‍ക്സ് ഉദ്ദേശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു പഠനപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ദാരിദ്ര്യവും രോഗവും ഇടമുറിയാത്ത മരണങ്ങളും കൂടുകൂട്ടിയ ജീവിതം മാര്‍ക്സിനെ അനുവദിച്ചില്ല. എങ്കിലും ഈ പ്രമേയങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ ആലോചനകളുടെ കരട് രൂപം ഗ്രുണ്‍ ഡ്രിസ്സെ അവശേഷിപ്പിക്കുന്നുണ്ട്. മാര്‍ക്സിസത്തെ അവസാനത്തെ സത്യവേദ പുസ്തകമായി പരിഗണിക്കാത്തവര്‍ പലതും ആലോചിച്ചുതുടങ്ങാനുള്ള വക അതിലുണ്ട് താനും. (ഉദാഹരണത്തിന് സിദ്ധാന്തവല്‍ക്കരണത്തെയും പൊതുതത്വങ്ങളില്‍നിന്ന് പഠനം ആരംഭിക്കുന്നതിനെയും കുറിച്ച് ഗ്രൂണ്‍ഡ്രിസ്സെയിലെ ആമുഖ ചര്‍ച്ച). ഗ്രൂണ്‍ഡ്രിസ്സെയുടെ 150-ാം വാര്‍ഷികം പ്രമാണിച്ച് പ്രമുഖ പ്രസാധകരായ റൗട്ലഡ്ജ് പുറത്തിറക്കിയ കാള്‍ മാര്‍ക്സിന്റെ ഗ്രൂണ്‍ഡ്രിസ്സെ: രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശത്തിന്റെ അടിസ്ഥാനങ്ങള്‍ 150 വര്‍ഷത്തിനുശേഷം (Karl Marxs" Grundirisse: Foundations of the critique of political Economy 150 years later) എന്ന പുസ്തകം ഈ മഹാഗ്രന്ഥത്തിന്റെ സമസ്തതലങ്ങളെയും സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇറ്റാലിയന്‍ ഗവേഷകനും മാര്‍ക്സിസ്റ്റ് പണ്ഡിതനുമായ മാര്‍സെല്ലോ മസ്തോ ആണ് ഈ പുസ്തകം എഡിറ്റ്ചെയ്തിരിക്കുന്നത്. വിഖ്യാത മാര്‍ക്സിസ്റ്റ് ചരിത്രകാരനായ എറിക്ഹോബ്സ് ബാമിന്റെ പ്രൗഢമായ അവതാരികയും ഇതിനുണ്ട്.

മാര്‍ക്സിസം പല നിലകളില്‍ വീണ്ടും വായിക്കപ്പെടുന്ന സമകാലിക സന്ദര്‍ഭത്തില്‍ മാര്‍ക്സിന്റെ തന്നെ ഏറ്റവും സങ്കീര്‍ണവും അഗാധവുമായ രചനയായി പരിഗണിക്കപ്പെട്ടു വരുന്ന ഗ്രുണ്‍ഡ്രിസ്സെ ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാകുന്നത് ആഹ്ലാദകരമാണ്. മൂന്ന് ഭാഗങ്ങളായി തരംതിരിക്കപ്പെട്ട 32 പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തിലെ എട്ട് പ്രബന്ധങ്ങള്‍ ഗ്രൂണ്‍ ഡ്രിസ്സെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയോ പ്രേരണ ചെലുത്തുകയോ ചെയ്യുന്ന പ്രമേയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ്. രീതി, പണത്തിന്റെ മൂല്യം, അന്യവല്‍ക്കരണം, മിച്ചമൂല്യം, മുതലാളിത്ത പൂര്‍വസമൂഹങ്ങളിലെ ചരിത്രപരമായ വൈരുധ്യാത്മകത, മുതലാളിത്തത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധി, വ്യക്തിയുടെയും സമുദായത്തിന്റെയും വിമോചനം, മൂലധനം എന്നിങ്ങനെ മാര്‍ക്സിസത്തിന്റെ കേന്ദ്ര പരിഗണനാ വിഷയങ്ങളെ ഗ്രൂണ്‍ഡ്രിസ്സെ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നാണ് ഈ പഠനങ്ങള്‍ പരിശോധിക്കുന്നത്. ടെറല്‍ ക്രാവറും ജോണ്‍ ബെല്ലമിഫോസ്റ്ററും ഉള്‍പ്പെടെ മാര്‍ക്സിസ്റ്റ് ചിന്താലോകത്തെ അതിപ്രഗത്ഭരാണ് ഈ പ്രബന്ധങ്ങള്‍ എഴുതിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

രണ്ടാംഭാഗത്തെ മൂന്ന് പ്രബന്ധങ്ങള്‍ ഗ്രുണ്‍ ഡ്രിസ്സെയുടെ രചനാകാലത്തെയും (1857-58) അക്കാലത്ത് അദ്ദേഹം അനുഭവിച്ച യാതനകളുടെയും വിവരണമാണ്. മൂന്നാം ഭാഗത്തുള്ള ഇരുപത് പ്രബന്ധങ്ങള്‍ ജര്‍മനിയും റഷ്യയും മുതല്‍ ഇറാനും തുര്‍ക്കിയും ഫിന്‍ലാന്‍ഡും വരെയുള്ള നൂറോളം ലോകരാജ്യങ്ങളില്‍ ഗ്രുണ്‍ഡ്രിസ്സെ എത്തിച്ചേര്‍ന്നതിന്റെയും വായിക്കപ്പെട്ടതിന്റെയും അത് അവിടങ്ങളിലെ മാര്‍ക്സിസ്റ്റ് ചിന്തയിലും പ്രസ്ഥാനങ്ങളിലും ചെലുത്തിയ സ്വാധീനത്തിന്റെയും ചരിത്രം ചര്‍ച്ച ചെയ്യുന്നവയാണ്. (നിര്‍ഭാഗ്യവശാല്‍ ഇതില്‍ ഇന്ത്യയെക്കുറിച്ച് ഒരധ്യായം ഇല്ല). മൂന്ന് ഭാഗങ്ങള്‍ക്കും എഡിറ്ററായ മാര്‍സെല്ലോ മസ്തോ വിശദമായ ആമുഖപഠനം എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. അങ്ങനെ ഗ്രുണ്‍ഡ്രിസ്സെ ജീവചരിത്രവും ആശയപ്രപഞ്ചവും ഫലപ്രദമായി സംഗ്രഹിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒന്നാണ് ഈ പുസ്തകം.

മാര്‍ക്സിസവും മാര്‍ക്സിസ്റ്റ് സംവാദങ്ങളും നിരന്തരം അരങ്ങേറുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് ധൈഷണികതയ്ക്ക് വളരെയേറെ പരാധീനതകളുള്ള ഒരു സമൂഹമാണ് കേരളം. മാര്‍ക്സിസത്തെ വൈരുധ്യാത്മക വിചിന്തനമെന്നതിനു പകരം താര്‍ക്കികയുക്തിയായി കൊണ്ടുനടക്കുന്നവര്‍ ഇവിടെ എത്രയെങ്കിലും ഉണ്ടുതാനും. ഗ്രൂണ്‍ ഡ്രിസ്സെയെപ്പോലുള്ള ക്ലാസിക്ക് നമ്മുടെ ചര്‍ച്ചകളിലും ആലോചനകളിലും കാര്യമായി പരാമര്‍ശിക്കപ്പെടുകപോലും ചെയ്യാതിരിക്കുന്നതിന്റെ കാരണവും അതുതന്നെയാവണം. ഇങ്ങനെയൊരു ഗ്രന്ഥം നിലവിലുണ്ട് എന്ന കാര്യം പോലും നമ്മുടെ സംവാദങ്ങളില്‍നിന്ന് മനസ്സിലാക്കിയെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും മാര്‍ക്സിസ്റ്റ് ചിന്തയുടെ ഭാവിജീവിതത്തിലെ കേന്ദ്രസ്ഥാനങ്ങളിലൊന്ന് ഈ കൃതിയായിരിക്കും എന്ന് ലോകം ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മാര്‍ക്സിസ്റ്റ് സംവാദങ്ങളും ഇക്കാര്യം തിരിച്ചറിയാതിരുന്നുകൂടാ.

സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 07 ഒക്ടോബര്‍ 2012

ഇത് ജനാധിപത്യമല്ല പണാധിപത്യം

സാമ്പത്തികപരിഷ്കാരം എന്ന് ഓമനപ്പേരിട്ട് രണ്ടു പതിറ്റാണ്ടുമുമ്പ് നരസിംഹറാവു സര്‍ക്കാരിന്റെകാലത്ത് ഇന്ത്യയില്‍ നടപ്പാക്കാന്‍ തുടങ്ങിയ സാമ്രാജ്യത്വ സാമ്പത്തികനയം അതിന്റെ തനിരൂപം ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സാമ്രാജ്യത്വശക്തികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയ മന്‍മോഹന്‍ സര്‍ക്കാര്‍ അവര്‍ പറയുന്നതെന്തും അനുസരണയോടെ അനുവദിച്ചുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ സാമാന്യനിയമങ്ങളും മര്യാദകളും ധിക്കാരത്തോടെ ലംഘിക്കാനും ജനഹിതം ചവിട്ടിമെതിക്കാനും അസാമാന്യ ധൈര്യമാണ് കാണിക്കുന്നത്. പെട്രോളിന്റെ വിലനിയന്ത്രണം നീക്കുകയും 14 തവണ തുടരെ പെട്രോള്‍വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഡീസല്‍വില ലിറ്ററിന് അഞ്ചുരൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി കുറച്ചു.

രണ്ടാം യുപിഎയിലെ രണ്ടാമത്തെ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍നിന്ന് പുറത്തുപോയി, അവരുടെ മന്ത്രിമാര്‍ രാജിവച്ചു. എന്നിട്ടും പ്രധാനമന്ത്രിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. സഖ്യത്തിലെ മറ്റൊരു പ്രമുഖ കക്ഷിയായ ഡിഎംകെ ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ പരസ്യമായി സമരംചെയ്യാന്‍ തയ്യാറായി. സര്‍ക്കാരിന് പുറമെനിന്ന് പിന്തുണ നല്‍കുന്ന സമാജ്വാദി പാര്‍ടിയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു. ഇതൊക്കെയായിട്ടും ജനവിരുദ്ധനീക്കത്തില്‍നിന്ന് ഒരിഞ്ചുപോലും പിറകോട്ടുപോകാന്‍ മന്‍മോഹന്‍സിങ് തയ്യാറായില്ല. ലോക്സഭയില്‍ കോണ്‍ഗ്രസിന് 205 സീറ്റാണുള്ളത്. യുപിഎയ്ക്ക് മൊത്തം 260 മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷത്തിന് 272 വേണം. ലോക്സഭയില്‍ രണ്ടാം യുപിഎ സഖ്യത്തിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാണ്. പുറമെനിന്നുള്ള പിന്തുണ പ്രതീക്ഷിച്ച് മാത്രമാണ് ഭരണം തുടരുന്നത്. ചെറുകിട വ്യാപാരമേഖലയില്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കുത്തകകളെ ക്ഷണിച്ചുവരുത്താന്‍ ഇതോടൊപ്പം തീരുമാനിച്ചതാണ്. ഈ തീരുമാനത്തെയും തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തതാണ്. എന്നാല്‍, സഖ്യകക്ഷികളുടെ എതിര്‍പ്പല്ല, സാമ്രാജ്യത്വശക്തിയുടെ ഭീഷണിയും സമ്മര്‍ദവുമാണ് പ്രധാനമന്ത്രി വിലമതിക്കുന്നതെന്ന് സ്വന്തം നടപടിയിലൂടെ തെളിയിച്ചുകഴിഞ്ഞു.

അമേരിക്കയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇന്ത്യയിലെ നാലുകോടിയോളം ചെറുകിടവ്യാപാരികളെ തെരുവിലേക്ക് വലിച്ചെറിയാന്‍ ഇടവയ്ക്കുന്ന തീരുമാനം കൈക്കൊള്ളാന്‍ പ്രധാനമന്ത്രിക്ക് തെല്ലും മടിയുണ്ടായില്ല. ഇത്തരം ജനവിരുദ്ധ നടപടികളെ സഖ്യകക്ഷികളും പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിര്‍ക്കുന്ന വേളയിലാണ് കൂടുതല്‍ ദേശദ്രോഹ- ജനവിരുദ്ധനയങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ് സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് ദേശസാല്‍ക്കരിക്കാന്‍ തയ്യാറായത്. ഇന്ദിര ഗാന്ധിയുടെ ഭരണത്തില്‍ത്തന്നെയാണ് 14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതും ഇടതുപക്ഷം ഈ നടപടിക്ക് നിരുപാധിക പിന്തുണ നല്‍കിയതും. എന്നാല്‍, അതേ കോണ്‍ഗ്രസ്, നെഹ്റുവിന്റെ കാലത്ത് വളര്‍ത്തിയെടുത്ത പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള വ്യഗ്രതയിലാണിപ്പോള്‍. ഇന്‍ഷുറന്‍സ് മേഖലയില്‍നിന്നുള്ള മൂലധനവും ലാഭവും ഇന്ത്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുത്തത് ഈ മേഖലയില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരും ജീവനക്കാരുമാണ്. അവരെ അവജ്ഞയോടെ അവഗണിച്ചാണ് വിദേശകുത്തകകള്‍ക്ക് 49 ശതമാനം ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇന്‍ഷുറന്‍സ് ജീവനക്കാരും ഏജന്റുമാരും രാജ്യസ്നേഹികളായ ജനങ്ങളും സ്വകാര്യവല്‍ക്കരണനയത്തെ അടിമുടി എതിര്‍ക്കുന്ന ഘട്ടത്തിലാണ് എല്ലാവരെയും വെല്ലുവിളിച്ച് ഇത്തരം ഒരു നടപടിക്ക് മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറായത്. അതോടൊപ്പം തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രോവിഡന്റ് ഫണ്ടും ലാഭക്കൊതിയരായ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ തയ്യാറായിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ചെറുതായി കാണാനാകില്ല. അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പെന്‍ഷന്‍ ഫണ്ട് നഷ്ടപ്പെട്ടതാണ്. പതിനായിരക്കണക്കിനു പെന്‍ഷന്‍കാര്‍ അതിന്റെ ദുരിതം നേരിട്ടനുഭവിച്ചതാണ്. ഈ അനുഭവം അവഗണിച്ചാണ് പെന്‍ഷന്‍ ഫണ്ട് ചൂതാട്ടക്കാര്‍ക്കായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. തൊഴില്‍ചെയ്ത് ജീവിച്ച കാലത്ത് കഷ്ടപ്പെട്ട് സ്വരൂപിച്ച സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് മന്‍മോഹന്‍ സര്‍ക്കാരിന് ചൂതാടാനുള്ളതല്ല; വിദേശ കുത്തകകള്‍ക്ക് യഥേഷ്ടം കട്ടുമുടിക്കാനുള്ളതുമല്ല. ലോക്സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച് സ്വീകരിക്കുന്ന ഇത്തരം ജനവിരുദ്ധനയങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം.

പണക്കാരുടെ സഹായത്തോടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തട്ടിപ്പടച്ചുണ്ടാക്കിയ പാരമ്പര്യമാണ് നരസിംഹറാവുവിനും മന്‍മോഹന്‍സിങ്ങിനുമുള്ളത്. സാമ്രാജ്യത്വശക്തികളുടെ സ്വാധീനവും സഹായവും സമ്മര്‍ദവും ഉപയോഗിച്ച് ശതകോടീശ്വരന്മാരുടെ ഒത്താശയോടെ പാര്‍ലമെന്റിലെ ന്യൂനപക്ഷം ഭൂരിപക്ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും കരുതുന്നതെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടിവരും. മന്‍മോഹന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുത്താന്‍ കഴിയാവുന്നതൊക്കെ ചെയ്യുമെന്ന് പ്രതിപക്ഷകക്ഷികള്‍ മാത്രമല്ല, ഭരണസഖ്യത്തില്‍പ്പെട്ട പാര്‍ടികളും പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള യോജിപ്പ് ശക്തിപ്പെട്ടുവരികയാണ്. ജനങ്ങള്‍ തികച്ചും അസംതൃപ്തരാണ്. ജനരോഷം അനുദിനം ശക്തിപ്പെടുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ല.

ധനികര്‍ അധികാരം കൈയാളുന്ന, ധനികര്‍ക്കുവേണ്ടിയുള്ള, ധനികരുടെ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ പോകുന്ന ജനരോഷത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കടപുഴകി വീഴുമെന്നതില്‍ സംശയം വേണ്ട. ചെറുകിട വ്യാപാരമേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതാനുള്ള, ഡീസല്‍, പാചകവാതകവില വര്‍ധിപ്പിക്കാനുള്ള, ഇന്‍ഷുറന്‍സ് മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവയ്ക്കാനുള്ള, പെന്‍ഷന്‍ ഫണ്ട് കൊള്ളയടിക്കാനുള്ള അറുപിന്തിരിപ്പന്‍ നയങ്ങളില്‍നിന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ. അതാണ് ജനഹിതം. അത് മറന്നാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും.

ദേശാഭിമാനി മുഖപ്രസംഗം 06 ഒക്ടോബര്‍ 2012

അടിസ്ഥാനമില്ലാത്ത അവകാശവാദം

1991ല്‍ പാളംതെറ്റി നീങ്ങിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശരിയായ ട്രാക്കിലേക്ക് കൊണ്ടുവരുന്നതില്‍ താന്‍ വിജയിച്ചു എന്ന് രാഷ്ട്രത്തോട് ചെയ്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി അവകാശപ്പെടുകയുണ്ടായി. ഈ അവകാശവാദത്തിന് പക്ഷേ, വസ്തുതകളുടെ പിന്‍ബലമില്ല. എന്തായിരുന്നു 1991ലെ സ്ഥിതി? ഇറക്കുമതിക്കും വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കാനും വിദേശ കറന്‍സി വേണ്ടിയിരുന്നു. രണ്ടിനും സര്‍ക്കാരിന്റെ കൈവശം വിദേശ കറന്‍സി കുറവായിരുന്നു. തിരിച്ചടവിന് ആയാസപ്പെടുന്ന സര്‍ക്കാരിന് ആരാണ് വായ്പ നല്‍കുക?

പക്ഷേ, വായ്പ വാങ്ങി മാത്രമേ തിരിച്ചടവുപോലും സാധ്യമാകൂ എന്ന സ്ഥിതി (കടക്കെണി). ഇറക്കുമതി പ്രയാസകരമായി. ഈ സന്ദര്‍ഭം മുതലെടുത്താണ് ഐഎംഎഫും ലോകബാങ്കും സഹായിക്കാനെന്ന വ്യാജേന മുന്നോട്ടുവന്നത്. നിബന്ധനകള്‍ക്കു വഴങ്ങി ഇന്ത്യ വായ്പ സ്വീകരിച്ചു. കടക്കെണി സൃഷ്ടിച്ചത് രാജ്യത്തെ തൊഴിലാളികളോ കൃഷിക്കാരോ അല്ല, കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ്. ഇറക്കുമതി സാധനങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കുന്ന ഇറക്കുമതി ബദല്‍നയം പ്രധാനമന്ത്രിപദമേറ്റ രാജീവ്ഗാന്ധിക്ക് സ്വീകാര്യമായില്ല. സാധനങ്ങള്‍ ഇറക്കുമതിചെയ്ത് അവ ഉപയോഗിച്ച് കയറ്റുമതിവസ്തുക്കള്‍ ഉണ്ടാക്കിവില്‍ക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. ഇലക്ട്രോണിക് സാധനങ്ങളും യന്ത്രസാമഗ്രികളും മറ്റും ധാരാളമായി ഇറക്കുമതിചെയ്തു. അതിനായി വിദേശവായ്പകള്‍ സ്വീകരിച്ചു. സര്‍ക്കാരുകളുമായി വിലപേശി കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാലവായ്പകള്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മിനക്കെട്ടില്ല. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ടോക്യോയിലെയും സ്വകാര്യ മൂലധന കമ്പോളങ്ങളില്‍നിന്ന് ഉയര്‍ന്ന പലിശയ്ക്ക് ഹ്രസ്വകാലവായ്പ ധാരാളം വാങ്ങി. ഇറക്കുമതി കൂടി. വിദേശകടബാധ്യത ഏറി. രാജ്യം കടക്കെണിയിലായി. 1991ലെ സ്ഥിതിയില്‍നിന്ന് രാജ്യത്തെ രക്ഷിച്ചു എന്നുപറയുമ്പോള്‍ അത് രാജീവ് ഗാന്ധിക്കെതിരായ കുത്താണ്. ആ കുത്ത് മന്‍മോഹന്‍സിങ്ങിനെ തിരിഞ്ഞുകുത്തുന്നു എന്നതാണ് വൈപരീത്യം.

2012ലെ സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചതാരാണ്? അത്യന്തം ദുര്‍ഘടകരമായ സ്ഥിതി എന്നാണല്ലോ പ്രസംഗത്തില്‍ പറഞ്ഞത്. 1991ലെ വ്യവസായ പ്രഖ്യാപനം സാമ്പത്തികപരിഷ്കരണ നടപടികളുടെ ഉദ്ഘാടനമായിരുന്നു. നാലുകാര്യങ്ങളിലാണ് നയപ്രഖ്യാപനം ഊന്നിയത്. 1) സര്‍ക്കാര്‍ ഇടപെടലുകളില്‍നിന്ന് സമ്പദ്വ്യവസ്ഥയെ സ്വതന്ത്രമാക്കുക. 2) ഇന്ത്യയെ ആഗോളസമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കുക. 3) വിദേശമൂലധന നിക്ഷേപം നിയന്ത്രണ വിമുക്തമാക്കുക, കുത്തക നിയന്ത്രണ നിയമം മാറ്റിയെഴുതുക. 4) പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക. പിന്നീട് കൈക്കൊണ്ട നിയമഭേദഗതികളും നടപടികളും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും ഊന്നി. അടുത്തകാലത്ത് നടന്ന ഒരു ആരോഗ്യസര്‍വേ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കി "എന്തൊരു ദേശീയ നാണക്കേട്" എന്ന് പ്രധാനമന്ത്രി പ്രതികരിച്ചത് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു.

2005-06ലെ നാഷണല്‍ ഫാമിലി പ്ലാനിങ് ആന്‍ഡ് ഹെല്‍ത്ത് സര്‍വേ പ്രകാരം അഞ്ചുവയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 48 ശതമാനത്തിന് പ്രായത്തിനൊത്ത വളര്‍ച്ചയില്ല, 20 ശതമാനത്തിന് ആവശ്യമായ തൂക്കമില്ല, 43 ശതമാനത്തിന് പ്രായത്തിനൊത്ത പൊക്കമില്ല, 79 ശതമാനം കുഞ്ഞുങ്ങളും വിളര്‍ച്ച ബാധിച്ചവരാണ്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. 46.6 ശതമാനം കുടുംബങ്ങള്‍ക്കേ കുടിവെള്ളം ലഭിക്കുന്നുള്ളൂ. 53.1 ശതമാനം കുടുംബങ്ങള്‍ക്ക് കക്കൂസില്ല, 32.7 ശതമാനം കുടുംബങ്ങള്‍ക്ക് വൈദ്യുതി കിട്ടാക്കനിയാണ്. കുടിവെള്ളവും വൈദ്യുതിയും കക്കൂസുമില്ലെങ്കിലും 63.2 ശതമാനം കുടുംബങ്ങള്‍ക്കും ടെലിഫോണ്‍ സൗകര്യം നേടിക്കൊടുത്തിട്ടുണ്ട്.

ആളോഹരി ഭക്ഷ്യലഭ്യത (അരിയും ഗോതമ്പും പയറും) 1990-91ല്‍ 510.1 ഗ്രാമായിരുന്നു. സാമ്പത്തിക പരിഷ്കരണം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ആളോഹരി ഭക്ഷ്യലഭ്യത 440.4 ഗ്രാമായി കുറഞ്ഞു. റെക്കോഡ് ഭക്ഷ്യധാന്യ ഉല്‍പ്പാദനവും സംഭരണവും നടക്കുമ്പോഴാണിത്. അടിയന്തരാവശ്യങ്ങള്‍ നേരിടാന്‍ 2.5 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ മിനിമം ബഫര്‍ സ്റ്റോക് മതിയാകും. സര്‍ക്കാര്‍ സംഭരിച്ചത് 8.82 കോടി ടണ്‍ ആണ്. 6.4 കോടി ടണ്‍ സംഭരിക്കാനുള്ള ശേഷിയെ എഫ്സിഐക്കുള്ളൂ. അവശേഷിക്കുന്ന 1.8 കോടി ടണ്‍ സൂക്ഷിക്കാനിടമില്ലാതെ നശിക്കുന്നു. എന്നാല്‍, ഇവ സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ പാവങ്ങള്‍ക്ക് നല്‍കില്ല. പകരം സബ്സിഡി നല്‍കി കുറഞ്ഞ വിലയ്ക്ക് മൊത്തക്കച്ചവടക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും വില്‍ക്കുന്നു. രണ്ടു രൂപയ്ക്ക് പ്രതിമാസം 35 കിലോ അരി നല്‍കാനുള്ള ഭക്ഷ്യസുരക്ഷാനിയമം കേരളത്തില്‍നിന്നുള്ള ഭക്ഷ്യമന്ത്രിയുടെ മേശയ്ക്കുള്ളില്‍ പൊടിപിടിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. 2009-10ലെ കണക്ക് പ്രകാരം 35.46 കോടി ഇന്ത്യക്കാര്‍ (29.8 ശതമാനം) ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരാണ്. എന്നുവച്ചാല്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 22.42 രൂപയും പട്ടണങ്ങളില്‍ 28.35 രൂപയും വരുമാനമില്ലാത്തവര്‍. ഇതിനേക്കാള്‍ ഒരു പൈസ അധികം വരുമാനം ഉള്ളവര്‍ സമ്പന്നരാണല്ലോ! സാമ്പത്തികാസമത്വവും തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യം രൂക്ഷമാക്കുന്നു. ഈ മൂന്നു ഘടകവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മൂര്‍ച്ഛിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ സര്‍വേ പ്രകാരം, 1993-94ല്‍ ദേശീയ വരുമാനത്തിന്റെ 36.7 ശതമാനം ഭാഗം സമൂഹത്തിന്റെ മുകള്‍ത്തട്ടിലെ 20 ശതമാനക്കാര്‍ കൈയടക്കി. 2009-10 ആയപ്പോഴേക്കും അവരുടെ വിഹിതം 53.2 ശതമാനമായി വര്‍ധിച്ചു. അതേസമയം, താഴെത്തട്ടിലെ 60 ശതമാനം ജനങ്ങളുടെ വിഹിതം 38.6 ശതമാനത്തില്‍നിന്ന് 27.9 ശതമാനമായി കുറഞ്ഞു. 77 ശതമാനം ജനങ്ങളുടെ പ്രതിദിനവരുമാനം 20 രൂപയില്‍താഴെയാണെന്നും 83.6 കോടി ഇന്ത്യക്കാരെ സാമ്പത്തിക വികസനം സ്പര്‍ശിച്ചിട്ടില്ലെന്നുമുള്ള അസംഘടിതമേഖലയിലെ സ്ഥാപനങ്ങള്‍ സംബന്ധിച്ച ദേശീയ കമീഷന്റെ (2009) വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നവയാണ്. 58 ശതമാനം ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് കൃഷിയും അനുബന്ധ തൊഴിലും. കൃഷിഭൂമിയുടെ അസന്തുലിതമായ വിതരണമാണ് ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണം. മൊത്തം കൃഷിക്കാരില്‍ 83.28 ശതമാനം നാമമാത്ര- ചെറുകിട കൃഷിക്കാരാണെങ്കിലും കൃഷിഭൂമിയുടെ 38.9 ശതമാനം മാത്രമാണ് അവര്‍ കൈവശംവയ്ക്കുന്നത്. പത്തു ഹെക്ടറിനുമുകളില്‍ ഭൂമിയുള്ളവര്‍ കൃഷിക്കാരുടെ 6.5 ശതമാനമേ വരൂ എങ്കിലും അവര്‍ കൈവശംവയ്ക്കുന്ന ഭൂമി 37.2 ശതമാനമാണ്. സ്വത്തിലും വരുമാനത്തിലും കടുത്ത അസമത്വം നിലനില്‍ക്കുമ്പോള്‍, ദേശീയ വരുമാനവര്‍ധനയില്‍ പങ്കുപറ്റാന്‍ ദരിദ്രര്‍ക്കാവുന്നതെങ്ങനെ?

ഇന്ത്യയുടെ സാമ്പത്തികാതിര്‍ത്തികള്‍ തുറന്നിട്ടതോടെ വിദേശമൂലധനത്തിന്റെ കുത്തൊഴുക്കുതന്നെ ഉണ്ടായി. 1991-92ല്‍ 11.3 കോടി ഡോളറിന്റെ വിദേശ മൂലധനം എത്തിയപ്പോള്‍ 2011-12ല്‍ എത്തിച്ചേര്‍ന്നത് 3923.10 കോടി ഡോളറാണ്. 2012 ആദ്യത്തെ ഏഴുമാസം ഇന്ത്യന്‍ ഓഹരിക്കമ്പോളത്തില്‍ 14.98 ശതകോടി ഡോളര്‍ നിക്ഷേപിക്കപ്പെട്ടു. വിദേശ മൂലധനപ്രവേശം ജനങ്ങളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചില്ല; വരുമാനമുയര്‍ത്തിയില്ല; ജീവിതനിലവാരം മെച്ചപ്പെടുത്തിയതുമില്ല. നേട്ടമുണ്ടായത് ഓഹരിക്കമ്പോളത്തിലെ ആഭ്യന്തര വിദേശ ഊഹക്കച്ചവടക്കാര്‍ക്കുമാത്രം. സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറച്ചു. കരാര്‍- കാഷ്വല്‍ തൊഴിലാളികളുടെ എണ്ണം കൂട്ടി. രണ്ടുപതിറ്റാണ്ടിലെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്കു സമ്മാനിച്ചത് രൂക്ഷമായ വിലക്കയറ്റമാണ്. ഉല്‍പ്പാദനവും വിതരണവും കമ്പോള ശക്തികളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് വിലക്കയറ്റം രൂക്ഷമാകാന്‍ കാരണം. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അവധിവ്യാപാരം, രാസവളം-പെട്രോള്‍-ഡീസല്‍ എന്നിവയുടെ സബ്സിഡി വെട്ടിക്കുറയ്ക്കല്‍ എല്ലാംചേര്‍ന്ന് ജനജീവിതം ദുഷ്കരമാക്കിയിരിക്കുന്നു. റാവു- വാജ്പേയി- മന്‍മോഹന്‍ പ്രഭൃതികളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരത്തിന്റെ നീക്കിബാക്കിയുടെ ചില വശങ്ങള്‍ മാത്രമാണ് പരാമര്‍ശിച്ചത്. എന്നാല്‍, രൂക്ഷമായിരിക്കുന്ന സാമ്പത്തികാസമത്വമോ, ദാരിദ്ര്യമോ, തൊഴിലില്ലായ്മയോ, വിലക്കയറ്റമോ, നിരക്ഷരതയോ അല്ല രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളെന്നത്രേ കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ പ്രശ്നങ്ങള്‍ മൂന്നാണ്. ഇടിയുന്ന ദേശീയ വരുമാനം, ഉയരുന്ന ധനകമ്മി, വര്‍ധിക്കുന്ന വ്യാപാരകമ്മി. ഈ പ്രശ്നങ്ങള്‍ തുടരുന്നതുകൊണ്ട് വിദേശ-ആഭ്യന്തര നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താന്‍ വിമുഖതയാണത്രേ. ഏതുവിധേനയും വിദേശ മൂലധനം ആകര്‍ഷിക്കുകയാണ് പരിഹാരം. വില്‍ക്കാന്‍ ഉല്‍പ്പന്നങ്ങളും നിക്ഷേപിക്കാന്‍ മൂലധനവുമുള്ള സാമ്രാജ്യത്വശക്തികള്‍ക്ക് ഇതിനേക്കാള്‍ കുളിര്‍മയേകുന്ന വാര്‍ത്തയെന്തുണ്ട്?

പക്ഷേ, മന്‍മോഹന്‍സിങ് ഇനിയും തിരിച്ചറിയാത്ത, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും പരിഗണിക്കാത്ത ചില കാര്യങ്ങളുണ്ട്. ലാഭക്കൊതിയരായ കുത്തകകോര്‍പറേഷനുകള്‍ ഇന്ത്യയിലേക്കു വരുന്നത് ഇവിടത്തെ ജനങ്ങള്‍ക്ക് തൊഴിലും രാജ്യത്ത് ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനല്ല. രൂക്ഷമായ തൊഴിലില്ലായ്മയും ഉല്‍പ്പാദനമാന്ദ്യവും നേരിടുന്ന സാമ്രാജ്യത്വ രാജ്യങ്ങള്‍ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാന്‍ സ്വന്തം രാജ്യങ്ങളില്‍ നിക്ഷേപം നടത്തുകയാണ് വേണ്ടത്. ഇന്ത്യയെ വളര്‍ത്തി മികച്ച സാമ്പത്തിക ശക്തിയാക്കാന്‍ ഒരിക്കലും അവര്‍ മെനക്കെടുകയില്ല. 1991ല്‍ തെറ്റായ ദിശയില്‍ നീങ്ങിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തെറ്റായ ദിശയിലേക്കാണ് മന്‍മോഹന്‍ നയിക്കുന്നത്. രണ്ടുപതിറ്റാണ്ടുകള്‍ പിന്തുടര്‍ന്ന സാമ്പത്തിക പരിഷ്കാരങ്ങളേക്കാള്‍ കഠിനങ്ങളായ നടപടിയാണ് അദ്ദേഹം സ്വന്തം ജനങ്ങളുടെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുന്നത്.
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 06 ഒക്ടോബര്‍ 2012

വെറുതെവിടരുത് ഈ കൊള്ളക്കാരെ

എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീ സുസ്ഥിര മിഷന്‍ രൂപീകരിച്ചപ്പോള്‍ത്തന്നെ ഉയര്‍ന്നുവന്ന ആശങ്ക ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. ഹസ്സന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കില്‍ അത് മാത്രമല്ല, സാമ്പത്തിക നേട്ടം ഉണ്ടാക്കലും പൊതുമുതല്‍ കൊള്ളയടിക്കലുമാണ് യഥാര്‍ഥ ലക്ഷ്യമെന്ന് അനുദിനം വ്യക്തമാകുന്നു. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പേരില്‍ പതിനാല് കോടിയിലേറെ രൂപ സംസ്ഥാന കൃഷി, മൃഗ സംരക്ഷണ വകുപ്പുകള്‍ ജനശ്രീക്ക് നല്‍കിയതോടെയാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ഓരോന്നായി പുറത്തുവന്നത്. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടന്ന നഗ്നമായ രാഷ്ട്രീയ അഴിമതിയാണിത്. ജനശ്രീമിഷന് 14 കോടി രൂപ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പുചുമതല ലഭിക്കാതായപ്പോഴാണ് ജനശ്രീ മറ്റു ഫണ്ടുകള്‍ തട്ടിയെടുക്കാനുള്ള ശ്രമം തുടങ്ങിയത്. പ്രതിവര്‍ഷം 50 കോടിയോളം രൂപ ലഭിക്കുമായിരുന്ന എന്‍ആര്‍എല്‍എം പദ്ധതിയുടെ നടത്തിപ്പിന് നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതിന്റെ പേരില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫും പി ടി തോമസ് എംപിയും കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു.

എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍, എന്‍ആര്‍എല്‍എം ഫണ്ട് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ പേരില്‍ പി ടി തോമസ് എംപിയുടെ ശുപാര്‍ശക്കത്തോടെ നിവേദനം നല്‍കി. ഈ നീക്കത്തിനു പിന്നിലും ഉമ്മന്‍ചാണ്ടിയും കെ സി ജോസഫുമായിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ 14 കോടി രൂപ തട്ടിയെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി 27 കോടി രൂപയുടെ അഞ്ച് പ്രോജക്ടുകളാണ് ജനശ്രീ മിഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് പദ്ധതിക്ക് ജനശ്രീ പറഞ്ഞ തുക പൂര്‍ണമായും അനുവദിച്ച് കൃഷിവകുപ്പ് റെക്കോഡിട്ടു. മറ്റ് മൂന്നു പദ്ധതിക്കും തോന്നിയപോലെയും പണം അനുവദിച്ചു. ഈ അഞ്ച് പദ്ധതികളില്‍ ഒന്നുപോലും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്ക് പ്രയോജനപ്പെടുന്നതല്ല. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്. ഈ ഫണ്ട് സംബന്ധിച്ച വിവാദം കത്തിനില്‍ക്കെയാണ് ജനശ്രീ മിഷന്‍ എം എം ഹസ്സന്റെ സ്വകാര്യ സ്വത്തെന്ന റിസര്‍വ് ബാങ്ക് രേഖ പുറത്തുവന്നത്.

2006ല്‍ രൂപീകരിച്ച ജനശ്രീ മിഷന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ 2010ലാണ് ജനശ്രീ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് രൂപീകരിച്ചത്. 2011 ജനുവരി 31ന് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്തു. റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കമ്പനിക്ക് ഏഴ് ഓഹരി ഉടമകളാണുള്ളത്. ഏഴുപേര്‍ക്കും കൂടിയുള്ള 20 ലക്ഷം ഓഹരിയില്‍ 19,94,000 ഓഹരിയും ഹസ്സനാണെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഓഹരി ഉടമകളായ മറ്റ് ആറുപേരും കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ആണ്. എന്നാല്‍, ഇവര്‍ക്കെല്ലാംകൂടി ആകെയുള്ളത് വെറും 6,000 ഓഹരിമാത്രം. 19.94 ലക്ഷം ഓഹരിക്കായി ഹസ്സന്‍ മുടക്കിയത് 1,99,40,000 രൂപ. മറ്റ് ആറ് ഓഹരി ഉടമകള്‍കൂടി 10,000 രൂപവീതം വെറും 60,000 രൂപ മാത്രം. ഈ ഓഹരി ഉടമകളില്‍ രണ്ടാമനായ ബാലചന്ദ്രന്‍ ഭാരത് സേവക് സമാജ് എന്ന സംഘടന രൂപീകരിച്ചുനടത്തിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതിനകം വിവാദങ്ങളില്‍ കുടുങ്ങിയ ആളാണ്. ഹസ്സന്റെയും തമ്പാനൂര്‍ രവിയുടെയും ലതിക സുഭാഷിന്റെയും ഉള്‍പ്പെടെ മുഴുവന്‍ ഓഹരി ഉടമകളുടെയും തൊഴില്‍ കച്ചവടമാണെന്നാണ് രേഖയിലുള്ളത്. ജനശ്രീയുടെ മറവില്‍ ചിട്ടിക്കമ്പനി മാതൃകയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് എം എം ഹസ്സന്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയെയും കബളിപ്പിച്ചു. കേന്ദ്ര കമ്പനി നിയമപ്രകാരം സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചതും ഓഹരി കൈമാറ്റനിയമം ലംഘിച്ചതും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാമ്പത്തിക വഞ്ചനാ കുറ്റങ്ങള്‍ക്ക് ഹസ്സനെതിരെ അധികൃതര്‍ക്ക് കേസെടുക്കേണ്ടിവരും. ഹസ്സന്‍ മുഴക്കിയ വെല്ലുവിളിയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍, പുറത്തുവന്ന തെളിവുകള്‍ അംഗീകരിച്ച് നിയമത്തിന് വിധേയമാകണം. ശിക്ഷ നീതിന്യായകോടതി വിധിക്കും. കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത രേഖകളില്‍ കമ്പനിയുടെ 20 ലക്ഷം ഓഹരിയില്‍ 19.94 ലക്ഷം ഓഹരി ഹസ്സന് ഉണ്ടെന്നു പറയുന്നു.

അതായത് രണ്ടുകോടി രൂപയുടെ ഓഹരിയില്‍ 1.994 കോടി മൂല്യം വരുന്ന ഓഹരിയും ഹസ്സന്. ആകെ ഓഹരിയുടെ 99.7 ശതമാനം വരും ഇത്. എന്നാല്‍, തനിക്ക് 50,000 രൂപയുടെ ഓഹരിമാത്രമേ ഉള്ളൂവെന്നാണ് ഹസ്സന്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് 19.94 ലക്ഷം ഓഹരികളുണ്ടെന്നു കാണിച്ച് റിസര്‍വ് ബാങ്കില്‍ കള്ള"സത്യ"വാങ്മൂലം നല്‍കിയെന്ന് സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ഇപ്പോള്‍ തന്റെ പേരിലുണ്ടെന്ന് അവകാശപ്പെടുന്ന 5000 ഓഹരി കഴിച്ച് ബാക്കി 19.89 ലക്ഷം ഓഹരിയും വിറ്റെന്ന് സമ്മതിക്കേണ്ടിവരും. 1.989 കോടി രൂപ മൂല്യമുള്ള ഈ ഓഹരി വില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി വാങ്ങാതെ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ അത് ധനകാര്യ വഞ്ചനാകുറ്റമാണ്. ഹസ്സന്‍ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ ആ തുക എന്തുചെയ്തെന്നും വ്യക്തമാക്കേണ്ടിവരും. വിറ്റതിന്റെ രേഖകള്‍ കേന്ദ്ര ആദായനികുതി വകുപ്പിനും സമര്‍പ്പിക്കണം. അതുമുണ്ടായില്ല. ഇതനുസരിച്ചുള്ള വരുമാനികുതിയും അടയ്ക്കണം. അത് ചെയ്യാത്തതും കടുത്ത സാമ്പത്തിക കുറ്റമാണ്.

ഓഹരികള്‍ ഇപ്പോഴും ഹസ്സന്റെ കൈയിലാണെങ്കിലും പ്രശ്നം തീരുന്നില്ല. അതും ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്രയും ഭീമമായ തുക കൈയില്‍ വയ്ക്കുമ്പോള്‍ വരുമാനസ്രോതസ്സ് വ്യക്തമാക്കണം. ഹസ്സന്‍ അതും ചെയ്തിട്ടില്ല. മാത്രമല്ല, ലക്ഷക്കണക്കിന് ജനശ്രീ അംഗങ്ങളെ വഞ്ചിച്ചതിന് വഞ്ചനാ കേസിലും പ്രതി ചേര്‍ക്കേണ്ടിവരും. ഇതോടൊപ്പം കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കിയും ഹസ്സന്‍ ലാഭംകൊയ്യുന്നുണ്ട്. ജനശ്രീ മൈക്രോ ഫിന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇടപാട് സ്ഥാപനംമാത്രമാണെന്നും ഹസ്സന്‍ ഒപ്പിട്ട് വിവിധ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. 2010ല്‍ രൂപീകരിച്ച കമ്പനി 2011ലാണ് ഇടപാടുകള്‍ തുടങ്ങിയതെന്നും കമ്പനി പൂര്‍ണ അര്‍ഥത്തില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണെന്നും കത്തില്‍ സമ്മതിക്കുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്നാല്‍ ചിട്ടിക്കമ്പനി-ബ്ലേഡ് കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വെറും പണമിടപാട് സ്ഥാപനമെന്ന് വ്യക്തം. സംസ്ഥാനത്ത് ബ്ലേഡ് കമ്പനികള്‍ സ്വന്തം നിലയില്‍ പണം സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് പണം വായ്പ നല്‍കുകയാണെങ്കില്‍, ഹസ്സനും സംഘവും പൊതുമുതല്‍ വളഞ്ഞ വഴിയിലൂടെ സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കുകയാണ്.

സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉന്നയിക്കുന്ന ഓരോ ന്യായവാദങ്ങളും പൊളിയുകയാണ്. ഈ ഉത്തരവ് പിന്‍വലിക്കുന്നതിന് പുറമെ ജനശ്രീക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഓരോന്നിനെ കുറിച്ചും അന്വേഷണം നടത്തണം. കേന്ദ്ര ഏജന്‍സികളെപ്പോലും കബളിപ്പിച്ച കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണം. കേന്ദ്രമന്ത്രി എ കെ ആന്റണിയാണ് ജനശ്രീ മിഷന്റെ രക്ഷാധികാരി. ഇത് ആന്റണിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. ജനശ്രീക്ക് പാര്‍ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് കൈയൊഴിയാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കഴിയില്ല.

പി കെ ശ്രീമതി ദേശാഭിമാനി 06 ഒക്ടോബര്‍ 2012